ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റൈൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി കാണിക്കുന്ന ദൃശ്യങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടത് വൻ വിവാദത്തിനിടയാക്കി. മൻഹാട്ടനിലെ മെട്രോപൊളിറ്റൻ കറക്ഷണൽ സെന്ററിൽ എപ്‌സ്റ്റൈൻ തന്റെ ജീവനെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ യാതൊരു മുൻ വിശദീകരണവുമില്ലാതെ വകുപ്പിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു.
വെറും 12 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഓറഞ്ച് ജയിൽ യൂണിഫോം ധരിച്ച, വെളുത്ത മുടിയുള്ള ഒരു വ്യക്തി (എപ്‌സ്റ്റൈനായി തോന്നിക്കുന്നത്) ബങ്ക് ബെഡിന്റെ അടിയിൽ ഇരുന്ന് ശക്തമായി പിടഞ്ഞെത്തുന്നത് കാണാം.
വീഡിയോയിലെ ടൈംസ്റ്റാമ്പ് അനുസരിച്ച് 2019 ഓഗസ്റ്റ് 10-ന് പുലർച്ചെ 4:29-നാണ് ഈ സംഭവം. ഈ ദൃശ്യങ്ങൾ പകർത്തിയതിന് ഏതാണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞ്, അതായത് അന്നേ ദിവസം രാവിലെ എപ്‌സ്റ്റൈനെ ജയിൽ സെല്ലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
‘ജെ. എപ്‌സ്റ്റൈൻ’ എന്ന് ലേബൽ ചെയ്ത ഈ വീഡിയോ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പുറത്തുവിട്ട ‘എപ്‌സ്റ്റൈൻ ഫയലുകളുടെ’ ഭാഗമായാണ് ഉൾപ്പെടുത്തിയത്.
ഇത്രയും രഹസ്യസ്വഭാവമുള്ളതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ ഉദ്ദേശ്യമെന്താണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എപ്‌സ്റ്റൈന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള വർഷങ്ങളായുള്ള ദുരൂഹതകൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും ഈ വീഡിയോ പുതിയ ഇന്ധനം നൽകിയിരിക്കുകയാണ്. കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ വീഡിയോ നീക്കം ചെയ്തു.











