വാഷിംഗ്ടൺ: വാഷിംഗ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിന്റെ പേരിനൊപ്പം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് കൂടി ചേർക്കാനുള്ള വൈറ്റ് ഹൗസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രമുഖ സംഗീതജ്ഞൻ ചക്ക് റെഡ് ക്രിസ്മസ് ഈവ് പ്രകടനം റദ്ദാക്കി. ഈ ദേശീയ കലാകേന്ദ്രത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ട്രംപ് നടത്തിയ അസാധാരണ പരിശ്രമങ്ങളെ ആദരിക്കാനാണ് പേര് മാറ്റം നടത്തിയത്. എന്നാൽ ഇതിൽ പ്രതിഷേധിച്ച് അവസാന നിമിഷം പിന്മാറിയ ചക്ക് റെഡിന്റെ നടപടിയെ കെന്നഡി സെന്റർ പ്രസിഡന്റ് റിച്ചാർഡ് ഗ്രെനൽ രൂക്ഷമായി വിമർശിച്ചു.
രാഷ്ട്രീയ പ്രേരിതമായ ഈ നീക്കം ഒരു ലാഭരഹിത കലാസ്ഥാപനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ഇത് സഹിഷ്ണുതയില്ലാത്ത നിലപാടാണെന്നും ഗ്രെനൽ കുറ്റപ്പെടുത്തി. സംഗീതജ്ഞന്റെ ഈ പെട്ടെന്നുള്ള പിന്മാറ്റം മൂലം ഉണ്ടായ നഷ്ടത്തിന് ഒരു മില്യൺ ഡോളർ (ഏകദേശം പത്ത് ലക്ഷം ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഗ്രെനൽ അദ്ദേഹം അയച്ച കത്തിൽ വ്യക്തമാക്കി.
2006 മുതൽ കെന്നഡി സെന്ററിലെ പ്രശസ്തമായ ശൈത്യകാല ‘ജാസ് ജാം’ പരിപാടികൾക്ക് നേതൃത്വം നൽകി വന്നിരുന്ന വ്യക്തിയാണ് ചക്ക് റെഡ്. എന്നാൽ കേന്ദ്രത്തിന്റെ പേര് മാറ്റിയ സാഹചര്യത്തിൽ പരിപാടിയിൽ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം ഇമെയിൽ വഴി അറിയിക്കുകയായിരുന്നു. അതേസമയം, നഷ്ടപരിഹാര ആവശ്യത്തോടോ കത്തിലെ ആരോപണങ്ങളോടോ ചക്ക് റെഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.













