വാഷിംഗ്ടൺ: അമേരിക്കൻ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ, മുൻ യുഎസ് അംബാസഡറും റിപ്പബ്ലിക്കൻ നേതാവുമായ നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി എച്ച്-1ബി വിസകൾ പൂർണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. യുഎസ് വിസ സ്റ്റാമ്പിംഗിലെ നീണ്ട കാലതാമസം മൂലം നൂറുകണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് നളിന്റെ വിവാദപരമായ പ്രസ്താവന. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് പ്രഖ്യാപിച്ചത്.
“വിസകൾ വൈകിക്കുന്നത് നല്ല കാര്യമാണ്, പക്ഷേ അത് മാത്രം മതിയാകില്ല. എച്ച്-1ബി വിസകൾ പൂർണമായും നിരോധിക്കേണ്ടതുണ്ട്,” എന്ന് നളിൻ പോസ്റ്റ് ചെയ്തു. വിസ കാലതാമസം മൂലം സ്വന്തം നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: “സ്വന്തം രാജ്യത്ത് ഒരാൾ എങ്ങനെയാണ് കുടുങ്ങിപ്പോകുന്നത്?” ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുഎസിനോട് വിസ കാലതാമസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതിനെയും നളിൻ വിമർശിച്ചു. ഇന്ത്യയുടെ ഇടപെടൽ പ്രവാസികൾ അയക്കുന്ന റെമിറ്റൻസ് പണം നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണെന്നും സാമ്പത്തിക താൽപ്പര്യങ്ങൾ മാത്രമാണ് പ്രേരകമെന്നും അദ്ദേഹം ആരോപിച്ചു.
ട്രംപ് ഭരണത്തിന് കീഴിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായി വിസ പ്രക്രിയകളിൽ വലിയ കാലതാമസമാണ് അനുഭവപ്പെടുന്നത്. ഇത് പല ഐടി പ്രൊഫഷണലുകളുടെയും ജോലിയെയും ജീവിതത്തെയും ബാധിച്ചിരിക്കുകയാണ്. മുൻ സൗത്ത് കരോലിന ഗവർണറും യുഎന്നിലെ യുഎസ് അംബാസഡറുമായിരുന്ന നിക്കി ഹേലിയുടെ മകനാണ് നളിൻ. ട്രംപ് ഭരണകൂടത്തിലെ കുടിയേറ്റ വിരുദ്ധ ശബ്ദങ്ങളിൽ പ്രമുഖനായി അദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണ്. എച്ച്-1ബി വിസകൾ അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ കവർന്നെടുക്കുന്നുവെന്ന തീവ്ര വലതുപക്ഷ നിലപാടാണ് നളിൻ പ്രചരിപ്പിക്കുന്നത്. ഇന്ത്യൻ വംശജയായ നിക്കി ഹേലിയുടെ മകൻ തന്നെ ഇന്ത്യക്കാർക്കെതിരെ ഇത്തരം നിലപാട് സ്വീകരിച്ചത് വ്യാപക ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.













