അടച്ചുപൂട്ടാൻ തീരുമാനിച്ച അതേ സ്ഥാപനത്തിന് ഇപ്പോൾ ട്രംപിന്റെ പേരിട്ടു: ‘ഡോണൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിലേക്ക് സ്വാഗതം’ എന്ന് കുറിപ്പ്

അടച്ചുപൂട്ടാൻ തീരുമാനിച്ച അതേ സ്ഥാപനത്തിന് ഇപ്പോൾ ട്രംപിന്റെ പേരിട്ടു: ‘ഡോണൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിലേക്ക് സ്വാഗതം’ എന്ന് കുറിപ്പ്

വാഷിംഗ്ടൺ: സ്വതന്ത്രമായി പ്രവർത്തിക്കുന്ന യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിന്റെ (യുഎസ്ഐപി) ആസ്ഥാന കെട്ടിടത്തിലും ബോർഡുകളിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് പ്രദർശിപ്പിച്ചു. 2025-ലെ ആദ്യ മാസങ്ങളിൽ തന്നെ ട്രംപ് ഭരണകൂടം ഈ സ്ഥാപനം പൂർണമായി അടച്ചുപൂട്ടാനും ഫണ്ട് നിർത്തലാക്കാനും ശ്രമിച്ചിരുന്നു.

റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും (ഡിആർസി) തമ്മിലുള്ള സമാധാന കരാറിന്റെ ഒപ്പിടൽ ചടങ്ങിന് തൊട്ടുമുമ്പാണ് വാഷിംഗ്ടൺ ഡിസിയിലെ കെട്ടിടത്തിൽ പുതിയ പേര് സ്ഥാപിച്ചത്. “ഡോണൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിലേക്ക് സ്വാഗതം. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നു” എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ‘എക്സി’ൽ പോസ്റ്റ് ചെയ്തു. “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഡീൽമേക്കറെ ആദരിക്കുന്നതിന്” വേണ്ടിയാണ് പേര് മാറ്റിയതെന്നും അവർ അറിയിച്ചു.

1984-ൽ കോൺഗ്രസ് സ്ഥാപിച്ച ഈ സ്വതന്ത്ര സ്ഥാപനത്തിന്റെ ഫെഡറൽ ഫണ്ടിങ് പൂർണമായി നിർത്തണമെന്ന് ട്രംപ് ഭരണകൂടം ബജറ്റിൽ ആവശ്യപ്പെട്ടിരുന്നു. യുഎസ്ഐപി ഒരു ഫെഡറൽ ഏജൻസിയല്ല; അതിന്റെ കെട്ടിടവും ആസ്തികളും സ്വന്തമായതിനാൽ ഭരണകൂടത്തിന്റെ ഏറ്റെടുക്കൽ ശ്രമം വലിയ നിയമയുദ്ധങ്ങൾക്ക് കാരണമായി.

മാർച്ചിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയിലെ ഉദ്യോഗസ്ഥർ കെട്ടിടം ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചു. പിന്നീട് പോലീസ് സന്നാഹത്തോടെ തിരിച്ചെത്തി. ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗവും പിരിച്ചുവിട്ടു. ജീവനക്കാർക്ക് മാർച്ചിൽ തന്നെ പിരിച്ചുവിടൽ നോട്ടീസ് നൽകിയെങ്കിലും ഔദ്യോഗികമായി ജോലി അവസാനിച്ചത് ജൂലൈയിലാണ്.

Share Email
Top