വാഷിംഗ്ടൺ: റഷ്യൻ മിസൈലുകളും ഡ്രോണുകളും തന്റെ തലസ്ഥാനമായ കീവിനെ ലക്ഷ്യം വെച്ച് ആക്രമണം തുടരുന്നതിനിടയിൽ യുക്രേനിയൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി ഇന്ന് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ എത്തി. യുദ്ധം രൂക്ഷമായി തുടരുമ്പോഴും സമാധാന ചർച്ചകൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെലൻസ്‌കി അമേരിക്കയിലെത്തിയത്. ഇന്ത്യൻ സമയം രാത്രി വൈകി (അമേരിക്കൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക്) ഡോണൾഡ് ട്രംപിന്റെ വസതിയായ മാർ-എ-ലാഗോയിൽ വെച്ചാണ് ഇരുവരും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച നടക്കുന്നത്. വെറും രണ്ട് ദിവസം മുൻപ് മാത്രം പ്രഖ്യാപിക്കപ്പെട്ട ഈ കൂടിക്കാഴ്ചയെ ലോകം അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
കഴിഞ്ഞ മാസം ട്രംപ് മുന്നോട്ടുവെച്ച 28 പോയിന്റുകളുള്ള സമാധാന പദ്ധതിയിൽ യുക്രെയ്ൻ വരുത്തിയ മാറ്റങ്ങൾ ചർച്ച ചെയ്യാനാണ് ഈ കൂടിക്കാഴ്ച പ്രധാനമായും ലക്ഷ്യമിടുന്നത്. യുക്രെയ്ൻ ഇപ്പോൾ ഈ പദ്ധതിയെ 20 പോയിന്റുകളായി പരിഷ്കരിച്ചിട്ടുണ്ട്. അമേരിക്കൻ പ്രതിനിധികൾ റഷ്യയ്ക്കും യുക്രെയ്നും ഒരേപോലെ സ്വീകാര്യമായ ഒരു കരാറിലെത്താനുള്ള തീവ്രശ്രമത്തിലാണ്. ട്രംപിന്റെ വിദേശകാര്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരെഡ് കുഷ്നർ എന്നിവരുമായി സെലൻസ്‌കി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ചയ്ക്ക് വഴിതെളിഞ്ഞത്. ഡിസംബർ 20 മുതൽ പാം ബീച്ചിൽ അവധിയിലായിരുന്ന ട്രംപ്, ഈ സമാധാന ചർച്ചയ്ക്കായി തന്റെ അവധിക്കാലം മാറ്റിവെച്ചാണ് സെലൻസ്‌കിയെ സ്വീകരിക്കുന്നത്.
ഒരു കരാറിൽ എത്താൻ സാധിക്കുമെന്ന ഉറപ്പില്ലാതെ സെലൻസ്‌കിയുമായോ മറ്റ് യൂറോപ്യൻ നേതാക്കളുമായോ കൂടിക്കാഴ്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് ട്രംപ് മുൻപ് വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഇപ്പോൾ നടക്കുന്ന കൂടിക്കാഴ്ച സമാധാന ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തി എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സമാധാന കരാറിലെ 90 ശതമാനം നിബന്ധനകളിലും ഇതിനകം ധാരണയായിട്ടുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരും സെലൻസ്‌കിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ചർച്ചകൾ എളുപ്പമല്ലെങ്കിലും ഓരോ കൂടിക്കാഴ്ചയും ആഗ്രഹിച്ച ഫലത്തിലേക്ക് തങ്ങളെ കൂടുതൽ അടുപ്പിക്കുന്നുവെന്നാണ് സെലൻസ്‌കി പ്രത്യാശ പ്രകടിപ്പിച്ചത്.











