കീവ്/വാഷിംഗ്ടൺ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ഞായറാഴ്ച ഫ്ലോറിഡയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചു. ഏകദേശം നാല് വർഷത്തോളം നീണ്ടുനിൽക്കുന്ന യുദ്ധത്തിന് അവസാനം കുറിക്കാനുള്ള പ്രധാന നീക്കമായാണ് ഈ ചർച്ചയെ ലോകം വിലയിരുത്തുന്നത്. യുക്രൈനും അമേരിക്കയും സംയുക്തമായി രൂപപ്പെടുത്തിയ 20 ഇനങ്ങളടങ്ങുന്ന സമാധാന പദ്ധതി ഏകദേശം 90 ശതമാനവും തയ്യാറായതായി സെലെൻസ്‌കി അറിയിച്ചു.
ശേഷിക്കുന്ന വിഷയങ്ങളിൽ ഈ കൂടിക്കാഴ്ചയിലൂടെ അന്തിമ തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
യുക്രൈന്റെ ഭാവി സുരക്ഷ ഉറപ്പാക്കാൻ സഖ്യകക്ഷികൾ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്നതിനെക്കുറിച്ച് ട്രംപുമായി സെലെൻസ്‌കി വിശദമായ ചർച്ച നടത്തും. പുതുവർഷത്തിന് മുമ്പ് തന്നെ സമാധാന കാര്യത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കാമെന്ന് സെലെൻസ്‌കി തന്റെ എക്സ് അക്കൗണ്ടിലൂടെ ആശാഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.
സമാധാനത്തിനായി ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് സെലെൻസ്‌കി സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ നിർദേശങ്ങൾ റഷ്യ സ്വീകരിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. അമേരിക്കൻ മധ്യസ്ഥതയിലുള്ള ഈ ചർച്ചകളിൽ റഷ്യയുടെ നിലപാടാണ് നിർണായകഘടകം. കൂടിക്കാഴ്ചയെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.













