വാഷിംഗ്ടണ്‍: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ അമേരിക്കൻ പിടിയിലായതിന് പിന്നാലെ, അദ്ദേഹം ഉടൻ തന്നെ അമേരിക്കൻ മണ്ണിൽ വിചാരണ നേരിടുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി വ്യക്തമാക്കി. മഡുറോയ്ക്കെതിരെ അമേരിക്കൻ കോടതികളിൽ നിലനിൽക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അദ്ദേഹം ഉടൻ തന്നെ വിചാരണ നേരിടേണ്ടി വരുമെന്ന് ശനിയാഴ്ച പുലർച്ചെ സോഷ്യൽ മീഡിയയിലൂടെ പാം ബോണ്ടി അറിയിച്ചു. അമേരിക്കൻ നീതിപീഠത്തിന്റെ പൂർണ്ണമായ ക്രോധം മഡുറോ ഉടൻ അനുഭവിക്കുമെന്നാണ് അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകിയത്.
മയക്കുമരുന്ന് ഭീകരവാദം, കൊക്കെയ്ൻ കടത്ത്, വിനാശകരമായ ആയുധങ്ങൾ കൈവശം വെക്കൽ തുടങ്ങി അമേരിക്കയ്ക്കെതിരായ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. 2020-ൽ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് മഡുറോയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ മഡുറോയെ എങ്ങോട്ടാണ് മാറ്റിയതെന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭ്യമല്ലെങ്കിലും, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരായ രണ്ട് പേരെ പിടികൂടാൻ സാധിച്ചതിനെ വലിയ വിജയമായാണ് അമേരിക്ക കാണുന്നത്. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ അമേരിക്കൻ സൈന്യത്തിനും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും അറ്റോർണി ജനറൽ നന്ദി രേഖപ്പെടുത്തി. അസാധ്യമെന്ന് കരുതിയ ഒരു ദൗത്യമാണ് യുഎസ് സേന നിർവ്വഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കൻ വിദേശനയത്തിലും നിയമവ്യവസ്ഥയിലും വലിയ മാറ്റങ്ങൾ കുറിക്കുന്ന ഒന്നായി ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നു. മഡുറോയെ അമേരിക്കൻ കോടതിയിൽ ഹാജരാക്കുന്നതോടെ ദശാബ്ദങ്ങളായി നിലനിൽക്കുന്ന യുഎസ്-വെനിസ്വേല തർക്കം പുതിയൊരു നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്. വരും മണിക്കൂറുകളിൽ മഡുറോയെ പാർപ്പിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ചും വിചാരണ നടപടികൾ സംബന്ധിച്ചും കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.








