ടെഹ്റാൻ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ ശക്തമായി അടിച്ചമർത്തുന്നതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈനിക നടപടി പരിഗണിക്കുന്ന സാഹചര്യത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ടുകൾ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മിലുള്ള ആശയവിനിമയ ചാനൽ സജീവമാണെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യുദ്ധം ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ യുദ്ധം നിർബന്ധിതമായാൽ അതിനെ നേരിടാൻ പൂർണ്ണമായി തയ്യാറാണെന്നും അരാഗ്‌ചി വ്യക്തമാക്കി. നീതിയും തുല്യതയും ഉറപ്പാക്കുന്ന അന്തരീക്ഷത്തിൽ ചർച്ചകൾക്ക് ഇറാൻ തുറന്നിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച എയർഫോഴ്സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, ഇറാൻ ഭരണകൂടം തന്നെ ചർച്ചകൾക്കായി ബന്ധപ്പെട്ടതായും ഒരു കൂടിക്കാഴ്ച ക്രമീകരിക്കുന്നതായും അറിയിച്ചു. അമേരിക്കയുടെ കടുത്ത സമ്മർദ്ദ നയങ്ങളാൽ ഇറാൻ തളർന്നുവെന്നും അവർ ഒരു ഉടമ്പടി ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ട്രംപിന്റെ വിലയിരുത്തൽ.
തിങ്കളാഴ്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചതനുസരിച്ച്, അരാഗ്‌ചിയും വിറ്റ്‌കോഫും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നത് തുടരുകയാണ്.
കഴിഞ്ഞ വർഷം ആണവ കരാറിന്റെ ഭാഗമായി ആരംഭിച്ച ഈ ബന്ധം, ജൂണിൽ ഇറാന്റെ ആണവ സൗകര്യങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തോടെ തകർന്നിരുന്നു. പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം തുടർന്നാൽ “അതിശക്തമായ സൈനിക നടപടി” ഉണ്ടാകുമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. എങ്കിലും സൈനിക നീക്കത്തിന് മുമ്പ് ഒരു കൂടിക്കാഴ്ചക്ക് അദ്ദേഹം തയ്യാറാകുമെന്ന സൂചനകളുമുണ്ട്.











