ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ (FTA) ഒപ്പുവെച്ചതോടെ രാജ്യത്തെ വിപണികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. 18 വർഷത്തോളം നീണ്ടുനിന്ന ചർച്ചകളും അനിശ്ചിതത്വങ്ങളുംക്ക് ശേഷമാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ “വ്യാപാര കരാറുകളുടെ മാതാവ്” എന്ന് വിശേഷിപ്പിച്ച ഈ പ്രധാന ഉടമ്പടി യാഥാർത്ഥ്യമായത്.
കരാർ നിലവിൽ വരുന്നതോടെ യൂറോപ്യൻ വിപണികൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ തുറന്നുകൊടുക്കുകയും ഇന്ത്യയിൽ വിദേശ ഇറക്കുമതി ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും.
വാഹന പ്രേമികൾക്ക് ഇത് വളരെ സന്തോഷകരമായ വാർത്തയാണ്. മെഴ്സിഡസ്-ബെൻസ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ ആഡംബര കാറുകളുടെ ഇറക്കുമതി തീരുവയിൽ കാര്യമായ കുറവുണ്ടാകും. നിലവിൽ 100 ശതമാനത്തിലധികം നികുതി ബാധകമായ 15,000 യൂറോ (ഏകദേശം 16 ലക്ഷം രൂപ) മുകളിലുള്ള കാറുകൾക്ക് ഇനി 40 ശതമാനം നികുതി മതിയാകും. വരും വർഷങ്ങളിൽ ഇത് 10 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനവുമുണ്ട്. ഇതുമൂലം ആഡംബര കാറുകൾക്ക് ലക്ഷക്കണക്കിന് രൂപ വിലക്കുറവ് ലഭിക്കും. എന്നാൽ ഇന്ത്യൻ വാഹന വ്യവസായത്തെ സംരക്ഷിക്കാൻ 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള കാറുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചെറുകിട കാർ വിഭാഗത്തിൽ യൂറോപ്യൻ രാജ്യങ്ങൾ നേരിട്ട് ഇന്ത്യയിലേക്ക് കയറ്റുമതി നടത്തില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
മദ്യ വിപണിയിലും ഈ കരാർ വലിയ മാറ്റങ്ങൾ കൊണ്ടുവരും. നിലവിൽ 150 ശതമാനം ഇറക്കുമതി തീരുവയുള്ള വൈനുകൾക്ക് നികുതി 20 ശതമാനമായി കുറയ്ക്കാനാണ് നിർദേശം. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദേശ വൈനുകൾക്ക് വില ഗണ്യമായി കുറയും. എങ്കിലും ആഭ്യന്തര വിപണിയെ സംരക്ഷിക്കാൻ 5 മുതൽ 10 വർഷം വരെ ഘട്ടംഘട്ടമായാണ് ഈ മാറ്റങ്ങൾ നടപ്പാക്കുക. 2.5 യൂറോയിൽ താഴെ വിലയുള്ള വൈനുകൾക്ക് നികുതി ഇളവ് ലഭിക്കില്ല.
ആരോഗ്യ മേഖലയിലും കരാർ ഗുണകരമാണ്. ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾക്കും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾക്കും വില കുറയും. അതോടൊപ്പം ഇന്ത്യയിൽ നിർമിച്ച മരുന്നുകൾക്ക് 27 യൂറോപ്യൻ രാജ്യങ്ങളിലെ വിപണിയിൽ പ്രവേശനം ലഭിക്കും. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ നിർമാണ മേഖലകളിലും അനുകൂല മാറ്റങ്ങൾ ഉണ്ടാകും. വിദേശ സ്പെയർ പാർട്സുകളുടെ നികുതി ഒഴിവാക്കുന്നതോടെ ഗാഡ്‌ജെറ്റുകളുടെ നിർമാണച്ചെലവ് കുറയുകയും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകുകയും ചെയ്യും.
നിർമാണ മേഖലയിൽ ഇരുമ്പ്, ഉരുക്ക്, രാസവസ്തുക്കൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ പൂജ്യമാക്കാനുള്ള നിർദേശം വലിയ ആശ്വാസമാണ്. ഇത് അസംസ്കൃത വസ്തുക്കളുടെ വില കുറയ്ക്കുകയും സാധാരണക്കാർക്ക് വീട് നിർമാണം എളുപ്പമാക്കുകയും ചെയ്യും. വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വൻ നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തൽ.













