ടെഹ്റാൻ : ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് ഇറാന്റെ മുൻ കിരീടാവകാശി റെസ പഹ്‌ലവി രംഗത്തെത്തി. പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഇറാന് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ ‘സ്വതന്ത്ര ലോകത്തിന്റെ നേതാവിന്റെ ശക്തമായ ഇടപെടൽ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാൻ ഭരണകൂടത്തെ ഉത്തരവാദിത്തപ്പെടുത്തുമെന്ന വാഗ്ദാനം ആവർത്തിച്ചതിന് ട്രംപിന് പഹ്‌ലവി നന്ദി പറഞ്ഞു. യൂറോപ്യൻ നേതാക്കളും അമേരിക്കയെ പിന്തുടർന്ന് ഇറാൻ ജനതയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റെസ പഹ്‌ലവി ഒരു നല്ല വ്യക്തിയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടെങ്കിലും, ഈ സാഹചര്യത്തിൽ അദ്ദേഹത്തെ നേരിൽ കാണുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കി. ഒരു റേഡിയോ അഭിമുഖത്തിൽ സംസാരിക്കവേ, “ഇറാനിൽ ആരാണ് ഉയർന്നുവരുന്നത് എന്ന് നമ്മൾ നോക്കി കാണണം” എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതായി പഹ്‌ലവി അവകാശപ്പെടുമ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമല്ല.
പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഇറാൻ ഭരണകൂടം രാജ്യത്തുടനീളം ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ വിച്ഛേദിച്ചു. ഇതിനോടകം 45-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ഈ പ്രതിഷേധങ്ങളെ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഗൂഢാലോചനയായാണ് വിശേഷിപ്പിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെ സംഘർഷങ്ങളിലേക്കാണ് നീങ്ങുന്നത്.













