വാഷിംഗ്ടൺ: അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ റെയ്ഡിനിടെ നഴ്സായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി വൈറ്റ് ഹൗസ്. ആളുകൾ പരിക്കേൽക്കാനോ കൊല്ലപ്പെടാനോ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു. ഫെഡറൽ ഏജന്റുമാർക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ പ്രതികരണം.
അക്രമകാരികളായ ക്രിമിനലുകളെ പിടികൂടാനാണ് ഇമിഗ്രേഷൻ വിഭാഗം ശ്രമിക്കുന്നതെന്നും എന്നാൽ നിർഭാഗ്യകരമായ സാഹചര്യത്തിലാണ് വെടിവെപ്പ് ഉണ്ടായതെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണി ഉണ്ടായപ്പോൾ സ്വയരക്ഷാർത്ഥമാണ് വെടിവെച്ചതെന്ന ഫെഡറൽ ഏജൻസികളുടെ വാദത്തെ വൈറ്റ് ഹൗസ് പിന്തുണച്ചു. എങ്കിലും ഒരു ജീവൻ നഷ്ടപ്പെട്ടതിൽ പ്രസിഡന്റിന് ഖേദമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ കർക്കശമായ ഇമിഗ്രേഷൻ നയങ്ങളാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതെന്ന് ഡെമോക്രാറ്റിക് നേതാക്കൾ ആരോപിച്ചു. കൊല്ലപ്പെട്ട അലക്സ് പ്രെറ്റി ഒരു സാധാരണ ആരോഗ്യ പ്രവർത്തകനായിരുന്നുവെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങളാണ് മിനസോട്ടയിൽ നടക്കുന്നത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.













