ലോകത്തെ ഞെട്ടിച്ച് ട്രംപ്, വെനസ്വേലയിൽ യുഎസ് ബോംബാക്രമണം; പ്രസിഡന്റ് മഡുറോയും ഭാര്യയും യു എസ് പിടിയിലെന്നും ട്രംപ്

ലോകത്തെ ഞെട്ടിച്ച് ട്രംപ്,  വെനസ്വേലയിൽ യുഎസ് ബോംബാക്രമണം; പ്രസിഡന്റ് മഡുറോയും ഭാര്യയും യു എസ് പിടിയിലെന്നും ട്രംപ്

ലോകത്തെ ഞെട്ടിച്ചുകൊണ്ട് വെനസ്വേലയിൽ അമേരിക്കൻ സൈന്യം ശക്തമായ ബോംബാക്രമണം നടത്തി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും യുഎസ് സൈന്യം പിടികൂടിയതായും ഇവരെ രാജ്യത്തിന് പുറത്തേക്ക് കടത്തിയതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള ഏഴ് പ്രധാന കേന്ദ്രങ്ങളിലാണ് ശനിയാഴ്ച പുലർച്ചെ 1.50-ഓടെ സ്ഫോടനങ്ങൾ ഉണ്ടായത്. സൈനിക കേന്ദ്രങ്ങളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് വെനസ്വേല സ്ഥിരീകരിച്ചു.

സ്ഫോടനങ്ങളെത്തുടർന്ന് വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. കാരക്കാസിലെ സ്ഫോടനങ്ങൾക്ക് പിന്നാലെ ആകാശത്ത് യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. ഭയചകിതരായ ആളുകൾ തെരുവുകളിലേക്ക് ഓടിയിറങ്ങി. ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെത്തുടർന്നാണ് ഈ സൈനിക നടപടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഡുറോ ഭരണകൂടം ലഹരിക്കടത്തിന് കൂട്ടുനിൽക്കുന്നുവെന്നും അധികാരം ഒഴിയണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിന് പിന്നാലെ വെനസ്വേലൻ വ്യോമാതിർത്തിയിൽ അമേരിക്കൻ വിമാനങ്ങൾക്ക് യുഎസ് ഏവിയേഷൻ അധികൃതർ വിലക്കേർപ്പെടുത്തി. സൈനിക നടപടി നടക്കുന്നതിനാലാണ് ഈ മുൻകരുതലെന്ന് എഫ്.എ.എ (FAA) അറിയിച്ചു. എന്നാൽ യുഎസ് സൈനിക സമിതിക്ക് ഈ ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. മഡുറോയെ പിടികൂടിയതോടെ വെനസ്വേലയുടെ ഭാവിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.


Share Email
LATEST
More Articles
Top