ഇസ്രയേലിന്‍റെ കടുത്ത എതിർപ്പിനിടെയിലും ട്രംപിന്‍റെ നിർണായക നീക്കം; ഗാസയിൽ രണ്ടാം ഘട്ട വെടിനിർത്തൽ പദ്ധതി പ്രഖ്യാപിച്ച് അമേരിക്ക; ഭരണത്തിന് പുതിയ കമ്മിറ്റി

ഇസ്രയേലിന്‍റെ കടുത്ത എതിർപ്പിനിടെയിലും ട്രംപിന്‍റെ നിർണായക നീക്കം; ഗാസയിൽ രണ്ടാം ഘട്ട വെടിനിർത്തൽ പദ്ധതി പ്രഖ്യാപിച്ച് അമേരിക്ക; ഭരണത്തിന് പുതിയ കമ്മിറ്റി

വാഷിംഗ്ടൺ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള 20 ഇന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി അമേരിക്ക പ്രഖ്യാപിച്ചു. പ്രദേശത്തിന്‍റെ ഭരണം നിർവ്വഹിക്കുന്നതിനായി ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചതായും യുഎസ് അറിയിച്ചു. സായുധ സംഘങ്ങളെ നിരായുധരാക്കുക, സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഭരണം, പുനർനിർമ്മാണം എന്നിവയ്ക്കാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നതെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വ്യക്തമാക്കി.

എന്നാൽ, ഹമാസിനെ പൂർണ്ണമായി നിരായുധരാക്കുന്ന കാര്യത്തിലും ബന്ദികളുടെ മോചനത്തിലും പുരോഗതിയില്ലെന്ന് ആരോപിച്ച് ഇസ്രായേൽ ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. ശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഉടൻ വിട്ടുനൽകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇതിൽ പരാജയപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സ്റ്റീവ് വിറ്റ്‌കോഫ് എക്‌സിലൂടെ മുന്നറിയിപ്പ് നൽകി. റാൻ ഗ്വിലി എന്ന ബന്ദിയുടെ മൃതദേഹം ഇപ്പോഴും ഗാസയിൽ തുടരുന്നതും ഹമാസ് ആയുധം വെക്കാത്തതും ചൂണ്ടിക്കാട്ടി ഇസ്രായേൽ രണ്ടാം ഘട്ടത്തോട് സഹകരിക്കുന്നില്ല.

ഇതിന്റെ ഭാഗമായി ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി തുറക്കാൻ ഇസ്രായേൽ വിസമ്മതിച്ചു.
യുദ്ധം തകർത്ത ഗാസയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും വിദേശ സഹായങ്ങൾ വിതരണം ചെയ്യുന്നതിനുമായാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. കടുത്ത വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ ഈ നീക്കം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാണ്. എന്നാൽ ഇസ്രായേലിന്‍റെ സഹകരണമില്ലാതെ ഈ പദ്ധതി എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു.

Share Email
LATEST
More Articles
Top