ഇറാന്റെ വാഗ്ദാനങ്ങൾ പച്ചക്കള്ളം; ആണവ കരാറിൽ കടുത്ത സംശയമുന്നയിച്ച് ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ വാഗ്ദാനങ്ങൾ പച്ചക്കള്ളം; ആണവ കരാറിൽ കടുത്ത സംശയമുന്നയിച്ച് ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഇറാനുമായുള്ള പുതിയ ആണവ കരാർ ചർച്ചകൾ ജനീവയിൽ പുനരാരംഭിക്കാനിരിക്കെ, വിഷയത്തിൽ കടുത്ത വിയോജിപ്പും സംശയവും പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ ജൂത സംഘടനകളുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇറാനെ വിശ്വസിക്കാനാകില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചത്. അടുത്തിടെ വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയം ഇറാൻ ആയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിലവിലെ സാഹചര്യങ്ങളും ഇറാനു മേലുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദവും ഒരു പുതിയ കരാറിലേക്ക് നയിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നുണ്ടെങ്കിലും, നെതന്യാഹു ഈ നീക്കത്തെ ജാഗ്രതയോടെയാണ് കാണുന്നത്. “ഇറാനെക്കുറിച്ച് ഒരു കാര്യത്തിൽ മാത്രമേ എനിക്ക് ഉറപ്പുള്ളൂ, അവർ നുണ പറയുകയും വഞ്ചിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഏതൊരു കരാറിനെയും ഞാൻ സംശയത്തോടെ മാത്രമേ കാണുന്നുള്ളൂ,” നെതന്യാഹു തുറന്നടിച്ചു. നയതന്ത്ര നീക്കങ്ങളിലൂടെ ഇറാനെ നിയന്ത്രിക്കാമെന്ന കണക്കുകൂട്ടൽ പിഴയ്ക്കാനാണ് സാധ്യതയെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

ഏതെങ്കിലും തരത്തിലുള്ള കരാർ ഉണ്ടാകണമെങ്കിൽ ഇസ്രായേൽ മുന്നോട്ടുവെക്കുന്ന കർശനമായ നിബന്ധനകൾ പാലിക്കപ്പെടണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ കൈവശം വെച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും നീക്കം ചെയ്യുക, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക, ബാലിസ്റ്റിക് മിസൈൽ വികസനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുക എന്നിവ ഇതിൽ പ്രധാനമാണ്. കൂടാതെ യെമനിലെ ഹൂതികൾ ഉൾപ്പെടെയുള്ള പ്രാദേശിക ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

Share Email
Top