വാഷിംഗ്ടൺ: മിനസോട്ടയിലെ ‘ഓപ്പറേഷൻ മെട്രോ സർജ്’ വഴി ഇതുവരെ 4,000-ലധികം പേരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് ബോർഡർ ചീഫ് ടോം ഹോമൻ സ്ഥിരീകരിച്ചു. എന്നാൽ ഇതിൽ എത്രപേർ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുള്ളവരാണെന്നോ, ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നോ എന്ന കൃത്യമായ കണക്കുകൾ പുറത്തുവിടാൻ അദ്ദേഹം തയാറായില്ല. അറസ്റ്റ് ചെയ്തവരുടെ വിശദമായ തരംതിരിവ് തന്റെ പക്കലില്ലെന്നും, അത് പ്രാദേശിക ഫീൽഡ് ഓഫീസുകളിൽ നിന്നാണ് ലഭിക്കുകയെന്നും ഹോമൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തന്റെ നേതൃത്വത്തിലുള്ള അറസ്റ്റുകൾ എല്ലാം തന്നെ നിർദ്ദിഷ്ട ലക്ഷ്യങ്ങളോടുകൂടിയുള്ളതാണെന്നും, മുമ്പത്തെ അറസ്റ്റുകളും അതേ രീതിയിലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓപ്പറേഷനിടെ മിനസോട്ടയിൽ ചില ‘പ്രശ്നങ്ങൾ’ ഉണ്ടായിരുന്നതായി ഹോമൻ സമ്മതിച്ചു. രണ്ട് അമേരിക്കൻ പൗരന്മാരുടെ മരണം ഉൾപ്പെടെയുള്ള വിവാദ സംഭവങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു ഈ പരാമർശം. “അവിടെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഞങ്ങൾ അവ പരിഹരിച്ചു. ആരെങ്കിലും തെറ്റ് ചെയ്തു എന്നോ പ്രൊഫഷണലായി പെരുമാറിയില്ല എന്നോ ഞാൻ പറയുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. മിനസോട്ടയെ കൂടുതൽ സുരക്ഷിതമാക്കിയാണ് ഞങ്ങൾ മടങ്ങുന്നത്,” ഹോമൻ പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലമുള്ളവർക്കാണ് പ്രധാനമായും മുൻഗണന നൽകുന്നതെന്ന് ആവർത്തിച്ചുകൊണ്ട് തന്നെ, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത, രേഖകളില്ലാത്ത കുടിയേറ്റക്കാരും സുരക്ഷിതരല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന ഏതൊരാളെയും നാടുകടത്താൻ നിയമം അനുവദിക്കുന്നുണ്ടെന്നും, ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഹോമൻ വ്യക്തമാക്കി.










