നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകി. ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി നിർദ്ദേശിച്ചു. 1998-ൽ ലണ്ടനിൽ വച്ച് വിവാഹിതരായ ഇവർ കഴിഞ്ഞ 25 വർഷത്തിലേറെയായി മാതൃകാ ദമ്പതികളായി അറിയപ്പെട്ടിരുന്നു. എന്നാൽ മാസങ്ങളായി ഇരുവരും അകന്നു കഴിയുകയാണെന്ന വാർത്തകൾക്കിടെയാണ് ഇപ്പോൾ ഔദ്യോഗികമായി വിവാഹമോചന ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. വിവാഹബന്ധം വേർപെടുത്താൻ വിജയ് സമ്മതിക്കാത്ത സാഹചര്യത്തിലാണ് സംഗീത നിയമനടപടികളുമായി മുന്നോട്ട് പോയത് എന്നാണ് റിപ്പോർട്ടുകൾ.
വിജയ്‌ക്ക് മറ്റൊരു നടിയുമായുള്ള ബന്ധമാണ് കുടുംബ തകർച്ചയിലേക്ക് നയിച്ചതെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നു. 2021 ഏപ്രിലിലാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും ആ ബന്ധം അവസാനിപ്പിക്കാമെന്ന ഉറപ്പ് വിജയ് ലംഘിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തെത്തുടർന്ന് താൻ കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചുവെന്നും സംഗീത കോടതിയെ അറിയിച്ചു. രാഷ്ട്രീയ പ്രവേശനം നടത്തി പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്ന വിജയ്‌യുടെ വ്യക്തിജീവിതത്തിലെ ഈ തിരിച്ചടി തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.













