വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിൽ ചുമത്തിയ അധിക നികുതികൾ (താരിഫുകൾ) റദ്ദാക്കിയ സുപ്രീം കോടതിയുടെ വിധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. 6-നെതിരെ 3 വോട്ടുകൾക്ക് ഭരണകൂടത്തിന് തിരിച്ചടിയായ ഈ വിധിയിൽ, തനിക്കൊപ്പം നിന്ന ജസ്റ്റിസ് ബ്രെറ്റ് കാവനോയെ ‘എന്റെ പുതിയ ഹീറോ’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. എന്നാൽ, താൻ തന്നെ നിയമിച്ച മറ്റ് രണ്ട് ജസ്റ്റിസുമാർ തനിക്കെതിരെ വോട്ട് ചെയ്തതിൽ അദ്ദേഹം ശക്തമായ അമർഷം പ്രകടിപ്പിച്ചു.
സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് തന്റെ പ്രതികരണം പങ്കുവെച്ചത്. ബ്രെറ്റ് കാവനോയ്ക്കൊപ്പം ക്ലാരൻസ് തോമസ്, സാമുവൽ അലിറ്റോ എന്നിവരെയും അദ്ദേഹം പ്രകീർത്തിച്ചു. “അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ഇവർ ആഗ്രഹിക്കുന്നു എന്നതിൽ ആർക്കും സംശയമില്ല” എന്ന് ട്രംപ് കുറിച്ചു. എന്നാൽ, ട്രംപ് നിയമിച്ച ജസ്റ്റിസുമാരായ നീൽ ഗോർസച്ച്, ആമി കോണി ബാരറ്റ് എന്നിവർ ചീഫ് ജസ്റ്റിസിനൊപ്പവും ലിബറൽ ജസ്റ്റിസുമാരൊപ്പവും ചേർന്ന് സർക്കാരിനെതിരായ വിധിക്ക് ഒപ്പുവെച്ചു.
വിധി പുറത്തുവന്ന ഉടനെ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലും ട്രംപ് തന്റെ രോഷം പ്രകടമാക്കി. സുപ്രീം കോടതിയുടെ തീരുമാനം അത്യന്തം നിരാശാജനകമാണെന്നും, കോടതിയിലെ ചില അംഗങ്ങളുടെ നടപടിയിൽ താൻ ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ വിധി പ്രസ്താവിച്ച ജസ്റ്റിസുമാർ രാജ്യത്തിന് തന്നെ അപമാനമാണെന്ന് ട്രംപ് ആഞ്ഞടിച്ചു. വിദേശനയത്തിലും സാമ്പത്തിക മേഖലയിലും പ്രസിഡന്റിനുള്ള അധികാരങ്ങൾ കോടതി വെട്ടിക്കുറച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.











