വാഷിംഗ്ടൺ: ഗാസയുടെ ഭാവി പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ട് ബഹുകോടി ഡോളറിന്റെ മാനുഷ്യ സഹായവും പുനർനിർമാണവുമടങ്ങുന്ന പാക്കേജ് പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ നേതൃത്വത്തിൽ പുതുതായി രൂപംകൊണ്ട ‘ബോർഡ് ഓഫ് പീസ്’ ഈ വ്യാഴാഴ്ച വാഷിംഗ്ടണിൽ നടക്കുന്ന ആദ്യ ഔദ്യോഗിക യോഗത്തിൽ പദ്ധതിക്ക് അന്തിമ രൂപം നൽകും. ഗാസയുടെ പുനരുദ്ധാരണത്തിനായി അംഗരാജ്യങ്ങൾ അഞ്ച് ബില്യൺ ഡോളറിലധികം (ഏകദേശം 41,500 കോടി രൂപ) വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അന്താരാഷ്ട്ര സുരക്ഷാ സേനയുടെ വിന്യാസം ഉടൻ നടപ്പാക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി.
2026 ഫെബ്രുവരി 19-ന് വാഷിംഗ്ടൺ ഡിസിയിലെ ‘ഡോണൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസി’ൽ വെച്ചായിരിക്കും ഈ ചരിത്രപ്രധാനമായ പ്രഖ്യാപനം നടക്കുക. ഗാസയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയ അന്താരാഷ്ട്ര സ്റ്റെബിലൈസേഷൻ ഫോഴ്സിനും പ്രാദേശിക പോലീസ് സംവിധാനത്തിനും രൂപം നൽകുമെന്നും ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട ‘ബോർഡ് ഓഫ് പീസ്’ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള അന്താരാഷ്ട്ര സമിതിയായി മാറുമെന്നും അതിന്റെ അധ്യക്ഷനായി പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗാസയിൽ സമാധാനം സ്ഥാപിക്കാൻ ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടണമെന്ന കർശന നിബന്ധനയും ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിനെ സ്വന്തം പേരിൽ പുനർനാമകരണം ചെയ്തുകൊണ്ടാണ് ട്രംപ് ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ആഗോള സമാധാന ശ്രമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്ന ഈ സമ്മേളനത്തിലേക്ക് നിരവധി ലോകരാജ്യങ്ങളെ അമേരിക്ക ഇതിനകം ക്ഷണിച്ചിട്ടുണ്ട്.













