വാഷിംഗ്ടൺ: ലോകത്തെ നടുക്കിയ ജെഫ്രി എപ്‌സ്റ്റീൻ ലൈംഗിക വിവാദത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും ഭാര്യ ഹിലരി ക്ലിന്റന്റെയും പങ്ക് കൂടുതൽ വ്യക്തമാക്കുന്ന രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. 30 ലക്ഷത്തിലധികം ഫയലുകളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. എപ്‌സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലുമായി ക്ലിന്റന്റെ സ്റ്റാഫ് അംഗങ്ങൾ നടത്തിയ അശ്ലീലച്ചുവയുള്ള ഇമെയിൽ സംഭാഷണങ്ങളും ഇതിലുണ്ട്.
എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ ക്ലിന്റൻ നടത്തിയ യാത്രകളുടെ ചിത്രങ്ങളും, മുമ്പ് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എപ്‌സ്റ്റീന്റെ പീഡനത്തിന് ഇരയായ പെൺകുട്ടിയോടൊപ്പം ഷർട്ട് ധരിക്കാതെ ഹോട്ട് ടബ്ബിൽ ഇരിക്കുന്ന ക്ലിന്റന്റെ ചിത്രങ്ങളും ഈ രേഖകളുടെ ഭാഗമാണ്.
2001-നും 2004-നും ഇടയിൽ ക്ലിന്റനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ ചുരുങ്ങിയത് 16 തവണ യാത്ര ചെയ്തിട്ടുണ്ടെന്ന് സിഎൻഎൻ വിശകലനം വ്യക്തമാക്കുന്നു. നിലവിൽ മനുഷ്യക്കടത്ത് കുറ്റത്തിന് ജയിലിൽ കഴിയുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലുമായി ക്ലിന്റന്റെ സ്റ്റാഫ് അംഗങ്ങൾ നിരന്തരമായി ബന്ധപ്പെട്ടിരുന്നതായി പുതിയ ഫയലുകൾ തെളിയിക്കുന്നു. എപ്‌സ്റ്റീൻ കേസിനെക്കുറിച്ച് അന്വേഷിക്കുന്ന സമിതിക്ക് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബിൽ ക്ലിന്റനും ഹിലരി ക്ലിന്റനുമെതിരെ ഈ ആഴ്ച യുഎസ് പ്രതിനിധി സഭയിൽ കോടതിയലക്ഷ്യ വോട്ടെടുപ്പ് നടക്കും.
റിപ്പബ്ലിക്കൻ പാർട്ടി നയിക്കുന്ന സമിതിയുടെ സമൻസ് ക്ലിന്റൻ കുടുംബം തള്ളിയിരുന്നു. ഇതിനെത്തുടർന്ന് ചില ഡെമോക്രാറ്റുകളുടെ പോലും പിന്തുണയോടെയാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് സഭ നീങ്ങുന്നത്. പുതിയ വെളിപ്പെടുത്തലുകൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെപ്പോലും ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രമുഖരായ പല രാഷ്ട്രീയ നേതാക്കളും ഹോളിവുഡ് താരങ്ങളും ഇനിയും ഈ ഫയലുകളിൽ കുടുങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.











