ന്യൂയോർക്ക്: വീട്, ഗതാഗതം, ശിശുപരിപാലനം തുടങ്ങിയ വലിയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ഇറങ്ങിയ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി തന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് നഗരത്തിലെ പൊതു ശുചിമുറികളിൽ നിന്ന്. 2026 ജനുവരിയിൽ അധികാരമേറ്റ 34-കാരനായ ഈ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ്, ന്യൂയോർക്കിലെ പൊതു ശുചിമുറികളുടെ ദയനീയാവസ്ഥ അമേരിക്കൻ പൊതു സൗകര്യങ്ങളുടെ പരാജയത്തിന്റെ പ്രതീകമാണെന്ന് കരുതുന്നു.നിലവിൽ 8.5 ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ വെറും ഏകദേശം ആയിരത്തോളം പൊതു ശുചിമുറികൾ മാത്രമേയുള്ളൂ. അതായത്, ഓരോ 8,500 താമസക്കാർക്കും ഒരു ശുചിമുറി എന്ന കണക്ക്.
ഇവയിൽ ഭൂരിഭാഗവും സബ്‌വേ സ്റ്റേഷനുകളിലും പാർക്കുകളിലുമാണ് സ്ഥിതി ചെയ്യുന്നത്. വൃത്തികെട്ട അവസ്ഥ, പ്രവർത്തിക്കാത്ത ഫ്ലഷ് സംവിധാനങ്ങൾ തുടങ്ങിയ കാരണങ്ങളാൽ പലരും ഇവ ഉപയോഗിക്കാൻ വിമുഖരാണ്. അത്യാവശ്യ സമയങ്ങളിൽ സ്റ്റാർബക്സോ മക്ഡൊണാൾഡോ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ഭരണകൂടം ജനങ്ങളെ നിരാശപ്പെടുത്തുന്നതിന് തുല്യമാണെന്ന് മംദാനി വാദിക്കുന്നു.
മംദാനിയുടെ പുതിയ പദ്ധതികൾ
പൈലറ്റ് പ്രോജക്ടിനായി 4 മില്യൺ ഡോളർ: നഗരമാകെ ആധുനിക മോഡുലാർ ശുചിമുറികൾ സ്ഥാപിക്കുന്നതിനായി 4 മില്യൺ ഡോളർ അനുവദിച്ചു.
സ്വയം വൃത്തിയാക്കുന്ന സാങ്കേതികവിദ്യ: വെസ്റ്റ് ഹാർലെമിലടക്കം സ്ഥാപിക്കുന്ന പുതിയ ശുചിമുറികൾ അത്യാധുനികവും സ്വയം വൃത്തിയാക്കുന്നതുമായിരിക്കും.
അടുത്ത പതിറ്റാണ്ടിലെ ലക്ഷ്യം: അടുത്ത 10 വർഷത്തിനുള്ളിൽ നഗരത്തിൽ 1,000 പുതിയ പൊതു ശുചിമുറികൾ കൂടി നിർമിക്കാനാണ് മേയറുടെയും സിറ്റി കൗൺസിലിന്റെയും പദ്ധതി.
“നഗരത്തിൽ എവിടെയെങ്കിലും പോകുമ്പോൾ ഒരു കാപ്പിക്ക് 7 ഡോളർ ചെലവഴിച്ച് ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരുന്നത് സ്വീകാര്യമല്ല,” മംദാനി സിഎൻഎന്നിനോട് പറഞ്ഞു. സാധാരണക്കാരുടെ ചെറിയ ആവശ്യങ്ങൾ പോലും നിറവേറ്റാൻ സർക്കാരിന് കഴിയുമെന്ന് തെളിയിക്കാനാണ് പൊതു ശുചിമുറികളുടെ നവീകരണത്തിലൂടെ താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.









