നിയമസഭാ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ അലോഷ്യസ് സേവ്യർ നിഷേധിച്ചു. താൻ രാജിവെക്കുന്നു എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും അവാസ്തവമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കെഎസ്‌യു അധ്യക്ഷനായ നാൾ മുതൽ സംഘടനയുടെ മുന്നേറ്റത്തിനും പാർട്ടി അധികാരത്തിൽ വരുന്നതിനും വേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്നും സ്വന്തം പേരിനോ നേട്ടത്തിനോ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
ഇടുക്കിയിലെ മലയോര മേഖലയിൽ നിന്നുള്ള തന്റെ രാഷ്ട്രീയ ജീവിതം ഓരോ നിമിഷവും പോരാട്ടങ്ങളുടേതായിരുന്നുവെന്ന് അലോഷ്യസ് ഓർമ്മിപ്പിച്ചു. സഹപ്രവർത്തകർ പോലീസിന്റെയും സി.പി.എം ക്രിമിനലുകളുടെയും വേട്ടയാടലിന് ഇരയാകുമ്പോൾ അവരുടെ വികാരം സ്വന്തം ഹൃദയവികാരമായി കണ്ടാണ് മുന്നോട്ട് പോയത്. തന്റെ ജീവശ്വാസമായ പാർട്ടിക്കും സംഘടനയ്ക്കും വേണ്ടി ഉറച്ചുനിൽക്കുമെന്നും വാർത്തകളല്ല വസ്തുതകളാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അലോഷ്യസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
വാർത്തകൾ അവാസ്തവം.
കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില….!
പ്രവർത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു…!
ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു…!
ഓരോ വാക്കിലും നോക്കിലും പ്രവർത്തിയിലും കെഎസ്‍യു നിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം…!
എന്റെ സഹപ്രവർത്തകർ പോലീസ് ന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാൽ വേട്ടയാടാപെടുമ്പോഴും…!
സഹപ്രവർത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാൻ മുൻപോട്ട് പോയത്…!
വാർത്തകൾ ഇപ്പോളാണ് ശ്രദ്ധയിൽ പെട്ടത്, വാർത്തകൾ അല്ലല്ലോ വസ്തുതകൾ…!
എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‍യു…!
എന്നിലെ ജീവ ശ്വാസമാണ് എന്റെ പാർട്ടി…!













