ദോഹ: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കയും ഇസ്രായേലും തമ്മിൽ ഗൗരവകരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ട്. ഇറാൻ വിഷയത്തിൽ ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപ്പര്യങ്ങളുണ്ടെങ്കിലും, സൈനിക മുൻഗണനകളിലും രാഷ്ട്രീയ നിലപാടുകളിലും ട്രംപും നെതന്യാഹുവും രണ്ട് തട്ടിലാണെന്ന് അറബ് പെർസ്പെക്റ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെയ്ദൂൺ അൽ കിനാനി ചൂണ്ടിക്കാട്ടുന്നു. ഇറാൻ ആണവ പദ്ധതിയോടൊപ്പം അവരുടെ ബാലിസ്റ്റിക് മിസൈൽ ശേഷിയും പൂർണ്ണമായും തകർക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.
എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുൻഗണന പശ്ചിമേഷ്യയിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനുമായി ഒരു ദീർഘകാല പോരാട്ടത്തിന് പദ്ധതിയിടുമ്പോൾ, അത് അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയ്ക്ക് മേൽ അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ട്.
ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിനായുള്ള പോരാട്ടമാണെങ്കിലും, അമേരിക്കയ്ക്ക് ഒരു രാഷ്ട്രീയ പരിഹാരത്തിനാണ് താല്പര്യം. ഇസ്രായേലിന്റെ സൈനിക നീക്കങ്ങൾ അമേരിക്കയെ കൂടുതൽ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയും ട്രംപ് ക്യാമ്പിനുണ്ട്. വരും ദിവസങ്ങളിൽ ഈ രാഷ്ട്രീയ വൈരുദ്ധ്യങ്ങൾ പശ്ചിമേഷ്യയിലെ യുദ്ധഗതിയെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. സഖ്യകക്ഷികൾക്കിടയിലെ ഈ വിള്ളൽ ഇറാന് അനുകൂലമാകുമോ എന്ന ചർച്ചകളും സജീവമാണ്.











