പാരിസ്: ഇറാനിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അമേരിക്കയ്ക്ക് തങ്ങളുടെ വ്യോമതാവളം ഉപയോഗിക്കാൻ ഫ്രാൻസ് അനുമതി നൽകി. ദക്ഷിണ ഫ്രാൻസിലെ മാഴ്സെയ് സമീപമുള്ള ഇസ്ത്രെസ് (Istres) വ്യോമതാവളമാണ് ഇതിനായി തുറന്നുകൊടുത്തിരിക്കുന്നത്. എന്നാൽ, ഇറാനെതിരായ ഏതെങ്കിലും നേരിട്ടുള്ള സൈനിക നടപടികളിൽ ഈ വിമാനങ്ങൾ പങ്കെടുക്കില്ലെന്ന ‘പൂർണ ഉറപ്പ്’ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഫ്രഞ്ച് അധികൃതർ വ്യക്തമാക്കി. പ്രാദേശിക സഖ്യകക്ഷികളുടെ പ്രതിരോധ ആവശ്യങ്ങൾക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ അനുവദിക്കൂ എന്നതാണ് പ്രധാന വ്യവസ്ഥ.
ഇത് നാറ്റോ ചട്ടക്കൂടിനുള്ളിലെ സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ഫ്രാൻസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ, പശ്ചിമേഷ്യയിലെ തങ്ങളുടെ താവളങ്ങൾ അമേരിക്കയ്ക്ക് ഉപയോഗിക്കാൻ ഫ്രാൻസ് അനുവദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയ സാഹചര്യത്തിൽ, ഇറ്റലിയെയും ഗ്രീസിനെയും കൂട്ടുപിടിച്ച് സൈപ്രസിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നോട്ടുപോകുകയാണ്. മേഖലയിൽ സമാധാനം നിലനിർത്താൻ സഖ്യകക്ഷികളുടെ ഏകോപനം അത്യാവശ്യമാണെന്നാണ് ഫ്രാൻസിന്റെ നിലപാട്.
ഇറാനെതിരായ അമേരിക്കൻ നടപടികളോട് ഫ്രാൻസ് സമ്മിശ്ര സമീപനമാണ് സ്വീകരിക്കുന്നത്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നുവെന്ന് മാക്രോൺ വിമർശിക്കുമ്പോൾ തന്നെ, സംഘർഷം രൂക്ഷമാക്കിയതിൽ ഇറാനെയും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനിടയിൽ, ബാൾട്ടിക് കടലിലെ സൈനിക വിന്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് ഫ്രാൻസ് തങ്ങളുടെ വിമാനവാഹിനിക്കപ്പൽ തിരിച്ചുവിളിച്ചു. എന്നാൽ, ഗൾഫ് മേഖലയിലെ സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിനായി ഇറാന്റെ ഡ്രോണുകൾ തകർക്കുന്നതിൽ ഫ്രഞ്ച് വിമാനങ്ങൾ ഇതിനകം തന്നെ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.













