മാനവികതയുടെ മായജാല കാഴ്ചകളുമായി ഗോപിനാഥ് മുതുകാടും സംഘവും ഫൊക്കാന കൺവെൻഷനിൽ

മാനവികതയുടെ മായജാല കാഴ്ചകളുമായി ഗോപിനാഥ് മുതുകാടും സംഘവും ഫൊക്കാന കൺവെൻഷനിൽ

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍പ് അഴിച്ചുവെച്ച ഇന്ദ്രജാലക്കാരനന്റെ കുപ്പായം ഗോപിനാഥ് മുതുകാട് ഒരിക്കൽ കൂടി അണിയുന്നു. കാസര്‍കോഡ് അദ്ദേഹത്തിൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് എന്ന സ്ഥാപനത്തിന്റെ ധനസമാഹരണം മാത്രമാണ് ലക്‌ഷ്യം. മാജിക്കിൽ ആയിരങ്ങളെ അതിശയിപ്പിച്ച് മാജിക്കിന്റെ വിസ്മയത്തിലോകത്ത് സൃഷ്‌ടിക്കുന്ന മുതുകാടിന്റെ മാജിക് വിസ്മയം വീണ്ടും പ്രവാസി മലയാളികൾക്കയി ഫൊക്കാന കൺവെൻഷനിൽ അരങ്ങേറുമ്പോൾ അദ്ദേഹത്തിന്റെ ജാലവിദ്യകൾ ഒരിക്കൽ കൂടി അനുഭവിച്ചു അറിയുവാനുള്ള അവസരമാണ് ലഭിക്കുന്നത്.

ജാലവിദ്യാ പ്രകടനത്തില്‍ കേരളത്തിന്റെ മുഖം എന്ന് വിളിക്കാവുന്ന മജീഷ്യനാണ് ഗോപിനാഥ് മുതുകാട്. 1985 മുതല്‍ ഇന്ന് വരെ സാഹസികവും അല്ലാത്തതുമായ നിരവധി മാജിക് പ്രകടനങ്ങളിലൂടെ കേരളത്തിന് അകത്തും പുറത്തമുളള ലക്ഷകണക്കിന് ആസ്വാദകരെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് എന്നാൽ
മനുഷ്യസ്നേഹം കൊണ്ട് കൂടി മാജിക് കാണിക്കുന്ന വ്യക്തിയാണ് ഗോപിനാഥ്‌ മുതുകാട്. മുതുകാട് തുടങ്ങിവെച്ച ഡിഫറൻറ് ആർട് സെന്റർ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ അതിജീവനത്തിനാണ് സഹായമാകുന്നത്. അതിലൂടെ ലഭിക്കുന്ന സന്തോഷം പ്രവചനാതീതമാണെന്ന് അദ്ദേഹം പറയാറുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട്, അവര്‍ക്കായി ജീവിതം മാറ്റിവെച്ച് മഹാത്ഭുതം കാണിക്കുന്ന ഗോപിനാഥ് മുതുകാട് മനുഷ്യസ്നേഹത്തിന്റെ പര്യായമായി മാറുന്നു.

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റർ, കാസര്‍കോഡ് ആരംഭിക്കുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് എന്ന പദ്ധതിക്കുള്ള ധനസമാഹരണത്തിന് വേണ്ടിയാണ് ഈ ഇന്ദ്രജാല പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. അമേരിക്കയിൽ ആഗസ്റ്റിൽ നടത്തുന്ന മാജിക് ഷോയുടെ ആദ്യപ്രദർശനമാണ് ഫൊക്കാന കൺവെൻഷന്റെ ആദ്യദിവസം അരങ്ങേറുന്നത്. ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസിന് ഫൊക്കാനയും എല്ലാവിധ സഹായസഹകരണങ്ങളും നൽകുവാൻ ആണ് തീരുമാനം. മാജിക് ഷോയുമായി വരുന്ന ഗോപിനാഥ് മുതുകാട് ആൻഡ് ടീമിനെ അമേരിക്കൻ പര്യടനത്തിന് സ്പോൺസർ ചെയ്യുന്നതും ഫൊക്കാനായാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.

56 രാജ്യങ്ങളിലായി എണ്ണായിരത്തോളം മാജിക് ഷോകള്‍ നടത്തിയിട്ടുള്ള അദ്ദേഹം മാജിക് ജീവനും ജീവിതവുമായി ബന്ധപ്പെട്ട പലതരം കാഴ്ചകൾ കണ്ടയാളാണ്. മാജിക്കിൽ വളരെ സന്തോഷം കണ്ടിരുന്ന അദ്ദേഹം ഇനിയുള്ള ജീവിതം ജീവിക്കേണ്ടതു ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയാണെന്ന തിരിച്ചറിവാണ് മാജിക്കിൽ നിന്നും മാറി നിൽക്കാനും ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട്, അവര്‍ക്കായി ജീവിതം തന്നെ മാറ്റിവെച്ചു മുന്നോട്ട് പോകുവാനും തിരുമാനിച്ചത്. തന്റെ ജീവിതം തന്നെ ഒരു മഹാത്ഭുതം എന്ന് കാണിച്ചുകൊണ്ടിരിക്കുന്ന ഗോപിനാഥ് മുതുകാട് എന്ന മനുഷ്യസ്നേഹി ഏറ്റവും നല്ല മോട്ടിവേഷണൽ സ്‌പീക്കറും, റ്റി വി അവതാരകനും കുടിയാണ് . പ്രൊഫഷണല്‍ മാജിക് അവസാനിപ്പിച്ച്, തന്റെ കുട്ടികള്‍ക്കൊപ്പം നാലു വര്‍ഷം പിന്നിടുമ്പോള്‍ മുതുകാടിന് ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട് അതോടൊപ്പം തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച നിരവധി ഭിന്നശേഷി കുട്ടികൾക്കു അതിജീവിതത്തിന്റെ കഥകൾ നമ്മെ കണ്ണീരണിയിക്കും.

“ഗോപിനാഥു മാതുകാടിന്റെ വാക്കുകളിൽ” ആരും കാണാതെ കരയുന്ന, ജീവിതം തള്ളിനീക്കുന്ന എത്രയെത്ര മാതാപിതാക്കള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുമോ? അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തേക്കാള്‍ വലുത് ഒന്നിനുമില്ല. ഭൂമിയിൽ നന്മതിന്മകൾ സ്വാഭാവികമാണ്. നമ്മളാണു തീരുമാനിക്കുന്നത് ഏതിനൊപ്പം പോകണമെന്ന്. എത്രമാത്രം നന്മയോടെ നമുക്ക്‌ ജീവിക്കാൻ സാധിക്കുമോ, അത്രമാത്രം സുന്ദരമായിട്ടു മരിക്കുകയും ചെയ്യാം.

Share Email
LATEST
Top