ടെഹ്‌റാൻ/പാരീസ്: ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം സൃഷ്ടിക്കുന്ന സുരക്ഷാ-സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഇറാന്റെയും ഫ്രാൻസിന്റെയും വിദേശകാര്യ മന്ത്രിമാർ ടെലിഫോണിലൂടെ ചർച്ച നടത്തി. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോയും തമ്മിലാണ് ചർച്ച നടന്നതെന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിലെ ജനവാസ മേഖലകൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഫ്രാൻസ് എതിർക്കുന്നുവെന്ന് ബാരോ ചർച്ചയിൽ വ്യക്തമാക്കി. മേഖലയിലെ സംഘർഷം അതിരൂക്ഷമാകുന്നതിൽ അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.
യുദ്ധം അവസാനിപ്പിക്കാനും മിഡിൽ ഈസ്റ്റിൽ സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരാനും രാഷ്ട്രീയവും നയതന്ത്രപരവുമായ നീക്കങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തുടരാനും കോൺസുലർ കാര്യങ്ങളിൽ പരസ്പരം അഭിപ്രായങ്ങൾ കൈമാറാനും ഇരു നേതാക്കളും തീരുമാനിച്ചു. അന്താരാഷ്ട്ര തലത്തിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ, യൂറോപ്യൻ ശക്തിയായ ഫ്രാൻസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ഇറാൻ-അമേരിക്ക ചർച്ചകളിൽ നിർണ്ണായകമായേക്കും. കഴിഞ്ഞ ദിവസം പാരീസിലെ ബാങ്ക് ഓഫ് അമേരിക്ക ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ ചർച്ച നടന്നതെന്നത് ശ്രദ്ധേയമാണ്.













