ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സിവിലിയൻ കേന്ദ്രങ്ങളോ ജനവാസ മേഖലകളോ ഇറാൻ ലക്ഷ്യം വെച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. മേഖലയിൽ സിവിലിയൻമാരുടെ മരണത്തിന് ഇടയാക്കിയ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അയൽരാജ്യങ്ങളുമായി ചേർന്ന് ഒരു സംയുക്ത സമിതി രൂപീകരിക്കാൻ ടെഹ്‌റാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘അൽ-അറബി അൽ-ജദീദ്’ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയും ഇസ്രായേലും ഇറാന് മേൽ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്ന ഏത് നീക്കത്തെയും രാജ്യം സ്വാഗതം ചെയ്യുമെന്ന് അരാഗ്‌ചി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളുമായി ഇറാൻ നിരന്തരമായ ആശയവിനിമയം നടത്തുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കുകയും മേഖലയിൽ സമാധാനം ഉറപ്പാക്കുകയും ചെയ്യുന്ന പ്രായോഗികമായ ഏത് ചർച്ചകൾക്കും ഇറാൻ തയ്യാറാണെന്ന് അദ്ദേഹം തന്റെ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.
അതേസമയം, ഗൾഫ് രാജ്യങ്ങൾ ഇറാന്റെ നിലപാടിനോട് ജാഗ്രതയോടെയാണ് പ്രതികരിക്കുന്നത്. തങ്ങളുടെ ഭൂപ്രദേശങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഗൾഫ് രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടു. ഇറാന്റെ ആക്രമണങ്ങൾ അമേരിക്കൻ സൈനിക താവളങ്ങളെ മാത്രമല്ല, എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും സാരമായി ബാധിക്കുന്നുണ്ടെന്നും ഇത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഗൾഫ് രാജ്യങ്ങൾ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സിവിലിയൻ നാശനഷ്ടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമിതി വേണമെന്ന ഇറാന്റെ പുതിയ നിർദ്ദേശം വരുന്നത്.













