ടെഹ്റാൻ: ശത്രുരാജ്യങ്ങൾക്കായി ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് വിദേശ പൗരനടക്കം മുപ്പത് പേരെ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. പിടിയിലായവർ അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി വിവരങ്ങൾ ചോർത്തുന്ന ഏജന്റുകളാണെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ഇറാൻ ഇന്റലിജൻസ് മന്ത്രാലയം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്. ചാരന്മാർ, സൈനിക ഓപ്പറേഷൻ ഏജന്റുകൾ, മാധ്യമ മേഖലയിലെ കൂലിപ്പടയാളികൾ എന്നിങ്ങനെയാണ് പിടിയിലായവരെ ഇറാൻ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.
വടക്കുകിഴക്കൻ പ്രവിശ്യയായ ഖൊറാസാൻ റസാവിയിൽ നിന്നാണ് ഒരു വിദേശ പൗരൻ അറസ്റ്റിലായത്. ഇയാളുടെ ദേശീയത വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി രണ്ട് ഗൾഫ് രാജ്യങ്ങൾക്ക് സൈനിക-സുരക്ഷാ വിവരങ്ങൾ കൈമാറിയതാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം. ഇയാൾ ശേഖരിച്ച രഹസ്യവിവരങ്ങൾ ഗൾഫ് രാജ്യങ്ങൾ വഴി വാഷിംഗ്ടണിനും ഇസ്രായേലിനും ലഭ്യമായതായും ഇർന റിപ്പോർട്ട് ചെയ്യുന്നു.
അറസ്റ്റിലായവരിൽ മറ്റൊരാൾക്ക് ഇറാന്റെ തെക്കുകിഴക്കൻ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സായുധ സംഘവുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇറാൻ സൈന്യത്തിന്റെ നീക്കങ്ങൾ, സുരക്ഷാ സേനയുടെ സ്ഥാനങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കൈമാറുകയായിരുന്നു ഇയാളുടെ ചുമതലയെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു. യുഎസ്-ഇസ്രായേൽ സംഘർഷം കടുക്കുന്നതിനിടെ രാജ്യത്തിനകത്തെ സുരക്ഷാ വീഴ്ചകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.













