ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസിന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി സൈനിക ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് വിയന്നയിൽ ചേർന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ യോഗത്തിൽ ഇറാൻ പ്രതിനിധി റെസ നജാഫി വെളിപ്പെടുത്തി.തിങ്കളാഴ്ച നടന്ന ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷക സമിതിയുടെ 35 രാഷ്ട്ര പ്രതിനിധികളുടെ യോഗത്തിലാണ് ഇറാൻ ഇതുസംബന്ധിച്ച്. ആരോപണം ഉന്നയിച്ചത്. ആണവ ചോർച്ചയുണ്ടാകുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.
ഇറാന്റെ സമാധാനപരമായ ആണവ പദ്ധതികളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ഈ ആക്രമണം നടന്നതെന്ന് റെസ നജാഫി പറഞ്ഞു. നതാൻസിലെ പ്ലാന്റിന് എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചു എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് നതാൻസിന് നേരെയുള്ള ആക്രമണത്തെയും കണക്കാക്കുന്നത്. ഇറാന്റെ ആണവ ശേഷിയെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.













