ദോഹ/വാഷിംഗ്ടൺ: ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തേക്കാൾ ഭീകരവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കാനാണ് താല്പര്യപ്പെട്ടതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നയതന്ത്ര ചർച്ചകളിലൂടെ ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം ഒഴിവാക്കാൻ ഇറാനു മുൻപ് അവസരമുണ്ടായിരുന്നുവെന്നും എന്നാൽ അവർ അത് പരാജയപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അൽ ജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.
കോടിക്കണക്കിന് ഡോളറുകൾ ആയുധങ്ങൾ നിർമ്മിക്കാനും ഭീകരസംഘങ്ങളെ വളർത്താനും ഉപയോഗിക്കുന്നതിന് പകരം ഇറാനിലെ ജനങ്ങൾക്കായി ചിലവാക്കിയിരുന്നെങ്കിൽ രാജ്യം വലിയ പുരോഗതി കൈവരിക്കുമായിരുന്നുവെന്ന് റൂബിയോ പറഞ്ഞു. “ഇറാനിലെ ജനങ്ങൾ അസാമാന്യ കഴിവുള്ളവരും സംരംഭകത്വ ബുദ്ധിയുള്ളവരുമാണ്. എന്നാൽ അവിടുത്തെ ഭരണകൂടമാണ് യഥാർത്ഥ പ്രശ്നം. രാജ്യത്തിന്റെ സമ്പത്ത് ഇറാനിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാനോ സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കാനോ ഉപയോഗിക്കുന്നതിന് പകരം ഹിസ്ബുള്ളയെയും ഹമാസിനെയും ഇറാഖിലെ ഷിയാ മിലിഷ്യകളെയും സഹായിക്കാനാണ് അവർ ഉപയോഗിച്ചത്,” അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും റൂബിയോ വെളിപ്പെടുത്തി. നേരത്തെ തന്നെ സമാധാനത്തിന്റെ പാത സ്വീകരിച്ചിരുന്നെങ്കിൽ ഇത്ര വലിയ നാശനഷ്ടങ്ങൾ ഇറാൻ നേരിടേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ നിലവിലെ നേതൃത്വത്തിനിടയിലുണ്ടായ ഭിന്നതകളും പുതിയ വിഭാഗവുമായുള്ള ചർച്ചകളും യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണ്ണായകമാകുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.













