ടെഹ്റാന്‍: ഇറാന്റെ ഊര്‍ജമേഖലയെ ആക്രമിക്കില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ ഇറാനിലേക്ക് അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം നടത്തി. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി നടത്തിയ ആക്രമണങ്ങളില്‍ ഇറാനിലെ പ്രധാന വ്യാവസായിക നഗരങ്ങളായ ഖോറാംഷഹര്‍, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടം ഉണ്ടായി.
ഇറാന്റെ പവര്‍ ഗ്രിഡിനും ഗ്യാസ് വിതരണ ശൃംഖലയ്ക്കും സാരമായ കേടുപാടുകള്‍ വരുത്തി. .ഇറാനെതിരായ ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവിച്ചു. തിങ്കളാഴ്ച്ച പ്രസിഡന്റ് ട്രംപ് നടത്തിയ പ്രസ്താവനയില്‍ ആദരണീയനായ ഒരു ഇറാനിയന്‍ നേതാവുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ടെഹ്റാന്‍ ഒരു കരാറിനായി കാത്തിരിക്കു കയാണെന്നുമായിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള സമയപരിധി അദ്ദേഹം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.
ഒരു കരാറിലെത്തിയാല്‍, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിയുമായി യുഎസ് സംസാരിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ അവകാശവാദത്തെ ഇറാന്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. ‘യുഎസുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സാമ്പത്തിക, എണ്ണ വിപണികളെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ വാര്‍ത്തയാണിതെന്നായിരുന്നു ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് ട്വിറ്ററില്‍ കുറിച്ചത്.
Israel and the US launched joint attacks on Iran’s energy facilities











