വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ സഖ്യകക്ഷികളുടെ സഹായം തേടിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭ്യർത്ഥന പോളണ്ട് നിരസിച്ചു. ഇറാൻ യുദ്ധത്തിൽ പങ്കെടുക്കാൻ പോളണ്ട് സൈന്യത്തെ അയക്കില്ലെന്ന് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് വ്യക്തമാക്കി. സർക്കാർ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലേക്ക് ഒരു സൈനിക നീക്കത്തിന് പോളണ്ട് പദ്ധതിയിടുന്നില്ല.
ഈ കാര്യത്തിൽ ഞങ്ങളുടെ സഖ്യകക്ഷികൾക്ക് യാതൊരു സംശയവുമില്ലെന്ന് ടസ്ക് പറഞ്ഞു. പോളണ്ടിന്റെ കര, വ്യോമ, നാവിക സേനകൾ ഈ യുദ്ധത്തിന്റെ ഭാഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയൽരാജ്യമായ ഉക്രെയ്നിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് സ്വന്തം സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിലാണ് പോളണ്ട് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നേരത്തെ ജർമ്മനിയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. ട്രംപിന്റെ സമ്മർദ്ദങ്ങൾക്കിടയിലും യൂറോപ്യൻ രാജ്യങ്ങൾ ഇറാനിലെ സൈനിക ഇടപെടലുകളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുന്നത് അമേരിക്കയ്ക്ക് മേഖലയിൽ വലിയ തിരിച്ചടിയാവുകയാണ്.













