ന്യൂഡൽഹി: ആഗോളതലത്തിലെ എണ്ണ വിതരണക്ഷാമം പരിഹരിക്കുന്നതിനായി ട്രംപ് ഭരണകൂടം ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് അനുവദിച്ചതോടെ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കാൻ ഇന്ത്യൻ റിഫൈനറികൾ തയ്യാറെടുക്കുന്നു. ഊർജ്ജ മേഖലയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിട്ടുള്ള ഇറാനിയൻ എണ്ണ വാങ്ങുന്നതിനായി യുഎസ് ട്രഷറി 30 ദിവസത്തെ പ്രത്യേക അനുമതി നൽകിയതാണ് ഇന്ത്യയ്ക്ക് അനുകൂലമായത്.
യുഎസ് ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ പുറത്തിറക്കിയ നിർദ്ദേശപ്രകാരം, മാർച്ച് 20-നോ അതിന് മുൻപോ കപ്പലുകളിൽ കയറ്റിയ എണ്ണ ഏപ്രിൽ 19-നകം കൈമാറ്റം ചെയ്യുകയാണെങ്കിൽ അതിന് ഉപരോധം ബാധകമാകില്ല. ഉപരോധ പട്ടികയിലുള്ള ടാങ്കറുകൾക്കും ഈ ഇളവ് ബാധകമാണ്. നിലവിൽ മിഡിൽ ഈസ്റ്റ് മുതൽ ചൈന വരെയുള്ള വിവിധ സമുദ്രമേഖലകളിലായി ഏകദേശം 170 ദശലക്ഷം ബാരൽ ഇറാനിയൻ ക്രൂഡ് ഓയിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിപണി വിദഗ്ധർ കണക്കാക്കുന്നത്.
അമേരിക്ക ഇളവ് അനുവദിച്ചെങ്കിലും എണ്ണ കൈമാറ്റം പെട്ടെന്ന് പൂർത്തിയാക്കുക എന്നത് വെല്ലുവിളിയാണെന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ബാങ്കിംഗ് നടപടിക്രമങ്ങൾ, ഭരണപരമായ അനുമതികൾ, നിയമപരമായ നിബന്ധനകൾ എന്നിവ പൂർത്തിയാക്കാൻ സമയം എടുക്കുമെന്നതിനാൽ എണ്ണ ഇന്ത്യയിലെത്താൻ വൈകിയേക്കാം. എങ്കിലും ഇന്ത്യയെപ്പോലെ വലിയ തോതിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന് ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഈ നീക്കം വലിയ സഹായമാകും.













