വാഷിംഗ്ടൺ ഡി.സി: ഇറാൻ ഭരണകൂടത്തെ ലോകത്തെ ഏറ്റവും വലിയ കുറ്റവാളികളെന്നും ‘ബന്ദി നിർമ്മാതാക്കൾ’ എന്നും വിശേഷിപ്പിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഹോസ്റ്റേജ് ആൻഡ് റോങ്‌ഫുൾ ഡിറ്റൈനി ഡേ പ്രമാണിച്ചു നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇറാനിലെ പുരോഹിത ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ലോകത്ത് ഇറാന്റെ ഭരണകൂടത്തേക്കാൾ മോശമായി ബന്ദികളെ പിടിക്കുന്ന മറ്റൊരു വിഭാഗമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
19 വർഷങ്ങൾക്ക് മുമ്പ് ഇറാനിൽ വെച്ച് കാണാതാവുകയും പിന്നീട് അവിടെ വെച്ച് തന്നെ കൊല്ലപ്പെട്ടതായി വിശ്വസിക്കപ്പെടുകയും ചെയ്യുന്ന മുൻ എഫ്.ബി.ഐ ഏജന്റ് റോബർട്ട് ലെവിൻസണെ റൂബിയോ ചടങ്ങിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ തിരികെ എത്തിക്കാൻ അമേരിക്കൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇറാന്റെ കുപ്രസിദ്ധമായ എവിൻ ജയിലിൽ കഴിയുന്ന ഇറാനിയൻ-അമേരിക്കൻ റിപ്പോർട്ടർ റെസ വാലിസാദെ, ന്യൂയോർക്കിൽ നിന്നുള്ള വ്യാപാരിയായ കമ്രാൻ ഹെക്മതി എന്നിവരുൾപ്പെടെയുള്ള എല്ലാ അമേരിക്കക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നത് വരെ വിശ്രമിക്കില്ലെന്നും റൂബിയോ വ്യക്തമാക്കി.
ഇറാനെതിരെയുള്ള അമേരിക്കൻ സൈനിക നീക്കം അസാധാരണമായ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. “നമ്മുടെ സൈന്യം അവരുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ഇറാന്റെ മിസൈലുകളുടെയും വിക്ഷേപണ തറകളുടെയും എണ്ണം കുറഞ്ഞുവരുന്നു. അവരുടെ വ്യോമസേനയും നാവികസേനയും തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ഈ സൈനിക ദൗത്യം പൂർത്തിയാകുന്നതോടെ ലോകം കൂടുതൽ സുരക്ഷിതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിൽ കൊല്ലപ്പെട്ട ഏഴ് അമേരിക്കൻ സൈനികർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.













