ടെൽ അവീവ്: ഇറാന്‍റെ പക്കലുള്ള ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളിൽ മൂന്നിൽ രണ്ട് ഭാഗവും തങ്ങൾ നശിപ്പിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വ്യാഴാഴ്ച അറിയിച്ചു. ഇറാൻ ഭരണകൂടത്തിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ 80 ശതമാനവും നിലവിൽ നിഷ്ക്രിയമാക്കപ്പെട്ടതായും ഇസ്രായേൽ അവകാശപ്പെടുന്നു. യുദ്ധം ശക്തമായി തുടരുന്നതിനിടെ ഇറാന്‍റെ ഭാഗത്തുനിന്നുള്ള നൂറ്റിപ്പത്തിലധികം ഡ്രോണുകൾ തടസപ്പെടുത്തുകയും വെടിവെച്ചിടുകയും ചെയ്തതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ഇറാന്‍റെ സൈനിക ശേഷിക്ക് കനത്ത തിരിച്ചടി നൽകാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഐഡിഎഫ് വക്താവ് ലഫ്റ്റനന്റ് കേണൽ നദവ് ഷോഷാനി പറഞ്ഞു. നൂറുകണക്കിന് മിസൈൽ ലോഞ്ചറുകൾ തകർത്തതോടെ ഇറാന്റെ പ്രത്യാക്രമണ ശേഷിയിൽ വലിയ തടസങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. ഇസ്രായേലിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിവന്നിരുന്ന മിസൈൽ പ്രയോഗങ്ങൾ ഗണ്യമായി കുറയാൻ പ്രധാന കാരണം ഈ സൈനിക വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആക്രമണ മുനയൊടിക്കുന്ന രീതിയിലുള്ള ശക്തമായ നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ഇസ്രായേൽ സൈന്യത്തിന്റെ തീരുമാനം.











