ലണ്ടൻ: ഇറാൻ-അമേരിക്ക സംഘർഷത്തിൽ നേരിട്ടുള്ള സൈനിക ഇടപെടലിനില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഇറാനിലേക്ക് ബ്രിട്ടീഷ് സൈന്യത്തെ അയക്കുന്ന കാര്യം അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. “ഇത് ഞങ്ങളുടെ യുദ്ധമല്ല, ഇതിലേക്ക് വലിച്ചിഴക്കപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം ലണ്ടനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബ്രിട്ടീഷ് പൗരന്മാരുടെ ജീവനും താല്പര്യങ്ങളും സംരക്ഷിക്കുന്നതിനും മേഖലയിലെ സഖ്യകക്ഷികളെ സഹായിക്കുന്നതിനുമായി നിലവിൽ ‘പ്രതിരോധ നടപടികൾ’ മാത്രമാണ് ബ്രിട്ടൻ സ്വീകരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ബ്രിട്ടൻ പങ്കാളിയാകുമെങ്കിലും യുദ്ധത്തിൽ നേരിട്ട് ഭാഗമാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിനായി അമേരിക്കൻ സൈന്യത്തിന് ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾ നേരിടാനാണ് ഈ നീക്കം. കൂടാതെ, ഇറാനിൽ നിന്ന് തൊടുത്തുവിടുന്ന മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിനായി ബ്രിട്ടീഷ് യുദ്ധവിമാനങ്ങളെ മേഖലയിൽ വിന്യസിച്ചിട്ടുമുണ്ട്. പ്രതിരോധ രംഗത്ത് അമേരിക്കയുമായി സഹകരിക്കുമ്പോഴും കരസേനയെ യുദ്ധഭൂമിയിലേക്ക് അയക്കില്ലെന്ന കർശന നിലപാടിലാണ് ബ്രിട്ടൻ.













