ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ കണ്ടെത്തി. രണ്ട് മണ്ഡലങ്ങളിൽ പത്രിക നൽകിയ വിജയ്, ഒന്നിൽ തനിക്കെതിരെ കേസുകൾ ഇല്ലെന്നും മറ്റൊന്നിൽ രണ്ട് കേസുകൾ ഉണ്ടെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പെരമ്പൂർ മണ്ഡലത്തിൽ സമർപ്പിച്ച പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ തനിക്കെതിരെ ഒരു കേസുമില്ലെന്നാണ് വിജയ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, തിരുച്ചിറപ്പള്ളി ഈസ്റ്റ് (തിരുച്ചി ഈസ്റ്റ്) മണ്ഡലത്തിൽ നൽകിയ സത്യവാങ്മൂലത്തിൽ തനിക്കെതിരെ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരേ വ്യക്തി ഒരേ സമയം സമർപ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളിലെ ഈ വൈരുദ്ധ്യം വലിയ ചർച്ചയായിരിക്കുകയാണ്.
കേസുകളെക്കുറിച്ച് വിജയ്‌യുടെ വിശദീകരണം:
പെരമ്പൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം കൊളത്തൂരിലേക്ക് നടത്തിയ റോഡ് ഷോയ്ക്കിടെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസ്.2025-ൽ മധുര പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരുകേസ്.
ഇതിൽ മധുരയിലെ കേസിനെക്കുറിച്ച് പോലീസിന്റെ ഭാഗത്തുനിന്ന് തനിക്ക് ഔദ്യോഗികമായ യാതൊരു അറിയിപ്പും സമൻസും ലഭിച്ചിരുന്നില്ലെന്നും, അതുകൊണ്ടാണ് ഒരു സത്യവാങ്മൂലത്തിൽ അത് ഉൾപ്പെടാതെ പോയതെന്നുമാണ് വിജയ്‌യുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. എങ്കിലും സൂക്ഷ്മപരിശോധനാ വേളയിൽ പത്രികകൾ സ്വീകരിക്കപ്പെടുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ നിലനിൽക്കുന്നുണ്ട്.











