ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധാഗ്നി അണയ്ക്കാൻ കേവലം ഒരു വെടിനിർത്തൽ പോരാ എന്നും, മേഖലയിലെ എല്ലാ തർക്കങ്ങൾക്കും ശാശ്വതമായ പരിഹാരം കാണുന്ന സമഗ്രമായ സമാധാന പദ്ധതിയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി ഇറാൻ. നിലവിൽ തുടരുന്ന എല്ലാ പ്രാദേശിക സംഘർഷങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പരിഹരിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി ലോകവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുഗമമായ സഞ്ചാരത്തിനായി പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ ഇറാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
അമേരിക്കയുമായുള്ള മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ, താൽക്കാലികമായ വെടിനിർത്തലുകൾ തങ്ങൾക്ക് ഗുണകരമാകില്ലെന്ന ഉറച്ച നിലപാടിലാണ് ടെഹ്‌റാൻ. താൽക്കാലികമായി യുദ്ധം നിർത്തുന്നത് ശത്രുക്കൾക്ക് ശക്തി പ്രാപിക്കാൻ മാത്രമേ സഹായിക്കൂ എന്ന് ഇറാൻ വിശ്വസിക്കുന്നു. അതിനാൽ തന്നെ മുൻപത്തെ ഉടമ്പടികളിൽ നിന്നും തികച്ചും വ്യത്യസ്തവും സമഗ്രവുമായ ഒരു ശാശ്വത കരാറാണ് അവർ മുന്നോട്ടുവെക്കുന്നത്.
ഇറാന്റെ ഈ കടുത്ത നിലപാടുകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എങ്ങനെ നേരിടുമെന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്ന ഏറ്റവും വലിയ ചോദ്യം. ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇറാന്റെ ഈ പുതിയ നീക്കം നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മേഖലയിൽ പൂർണ്ണമായ സമാധാനം പുലരുമോ അതോ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുമോ എന്നത് വരും ദിവസങ്ങളിലെ ട്രംപിന്റെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും.













