കേരളത്തിൽ ഇവിഎം, തപാൽ, ഹോം വോട്ടുകൾ എന്നിവ ചേർത്ത് നിലവിൽ 79.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. സർവീസ് വോട്ടുകൾ കൂടി ഉൾപ്പെടുത്തുന്നതോടെ അന്തിമ കണക്കിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സ്ത്രീ വോട്ടർമാരുടെ പോളിംഗ് 81.19 ശതമാനവും പുരുഷന്മാരുടേത് 75.19 ശതമാനവുമാണ്. തപാൽ വോട്ടുകളിൽ മുതിർന്ന പൗരന്മാർ 96.3 ശതമാനവും ഭിന്നശേഷിക്കാർ 97.71 ശതമാനവും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
തപാൽ വോട്ടുകളുടെ കണക്കുകൾ വൈകുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഖേൽക്കർ തള്ളി. കണക്കുകൾ തിട്ടപ്പെടുത്തുന്നതിലുണ്ടായ സാധാരണ താമസം മാത്രമാണിതെന്നും നടപടികൾ പൂർണ്ണമായും സുതാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ആർക്കെങ്കിലും വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആർ.ഒ മാർക്ക് പരാതി നൽകി നിയമനടപടി സ്വീകരിക്കാമെന്നും കമ്മീഷൻ ആരുടെയും വോട്ടവകാശം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













