ബെയ്റൂട്ട്: ലബനനിലെ നിലവിലെ ആഭ്യന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് താൻ നടത്താനിരുന്ന അമേരിക്കൻ സന്ദർശനവും ഐക്യരാഷ്ട്രസഭയിലെ സന്ദർശനവും മാറ്റിവെക്കുന്നതായി ലബനൻ പ്രധാനമന്ത്രി നവാഫ് സലാം അറിയിച്ചു. രാജ്യത്തെ ഭരണപരമായ കാര്യങ്ങൾക്കും സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും നേരിട്ട് മേൽനോട്ടം വഹിക്കേണ്ടത് അനിവാര്യമായതിനാലാണ് ബെയ്റൂട്ടിൽ തുടരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി തന്റെ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് ഇസ്രായേൽ സൂചന നൽകിയതിന് പിന്നാലെ വരും ദിവസങ്ങളിൽ നവാഫ് സലാം വാഷിംഗ്ടണിലേക്ക് തിരിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ രാജ്യത്തെ അപ്രതീക്ഷിത രാഷ്ട്രീയ സാഹചര്യങ്ങൾ ഈ യാത്രക്ക് തടസ്സമാകുകയായിരുന്നു.
അമേരിക്കയുടെയും ഇറാന്റെയും മധ്യസ്ഥതയിൽ നിലവിൽ വന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും മേഖലയിൽ ഇപ്പോഴും കടുത്ത സംഘർഷാവസ്ഥ തുടരുകയാണ്. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുന്നത് വെടിനിർത്തൽ കരാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ വിദേശയാത്ര ഒഴിവാക്കി രാജ്യത്ത് തന്നെ തുടരാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളും നയതന്ത്ര നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ലബനൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.













