ജറുസലേം: ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ ഇസ്രായേൽ പിൻവലിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിയായ അഴിമതിക്കേസുകളുടെ വിചാരണ ഞായറാഴ്ച പുനരാരംഭിക്കുന്നു. അടിയന്തരാവസ്ഥ അവസാനിച്ചതോടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ സാധാരണ നിലയിലായെന്നും കോടതി നടപടികൾ പതിവുപോലെ തുടരുമെന്നും കോടതി വക്താവ് അറിയിച്ചു. ആഴ്ചയിൽ ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലാകും വിചാരണ നടക്കുകയെന്നും കോടതി പ്രസ്താവനയിൽ വ്യക്തമാക്കി.
അധികാരത്തിലിരിക്കെ ക്രിമിനൽ കുറ്റത്തിന് വിചാരണ നേരിടുന്ന ആദ്യ ഇസ്രായേൽ പ്രധാനമന്ത്രിയാണ് നെതന്യാഹു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 2019-ലാണ് കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തിനെതിരെ കേസെടുത്തത്. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചിട്ടുണ്ട്. 2020-ൽ ആരംഭിച്ച വിചാരണ നടപടികൾ, ഔദ്യോഗിക തിരക്കുകളും യുദ്ധ സാഹചര്യങ്ങളും കാരണം പലതവണ മാറ്റിവെച്ചിരുന്നു. തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ ഭാവി എന്ത് എന്നതിൽ നിലവിൽ വ്യക്തതയില്ലെങ്കിലും വിചാരണ പുനരാരംഭിക്കുന്നത് ഇസ്രായേൽ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.













