ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന നിർണ്ണായകമായ യുഎസ്-ഇറാൻ ചർച്ചകൾ ലക്ഷ്യം കാണാതെ അവസാനിച്ചു. ചർച്ചകൾക്ക് പിന്നാലെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ എന്നിവരടങ്ങുന്ന യുഎസ് പ്രതിനിധി സംഘം പാകിസ്ഥാനിൽ നിന്നും മടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ചർച്ചകൾക്ക് ശേഷം സാങ്കേതിക സംഘങ്ങൾ പോലും ഇസ്ലാമാബാദിൽ തുടരാത്തത് വരുംദിവസങ്ങളിൽ നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യതയില്ലെന്നതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനൊപ്പം യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ഏകദേശം 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇരുപക്ഷത്തിനും ഒരു പൊതുധാരണയിലെത്താൻ സാധിച്ചില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവെക്കാവുന്ന ഏറ്റവും മികച്ചതും അവസാനത്തേതുമായ നിർദ്ദേശമാണ് ഇറാനു മുന്നിൽ സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നിർദ്ദേശങ്ങൾ ഇറാൻ സ്വീകരിക്കുമോ എന്ന് ഇനി കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ചർച്ചകൾ വഴിമുട്ടിയതോടെ മേഖലയിലെ സംഘർഷാവസ്ഥ തുടരുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇറാന്റെ മറുപടി എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും നയതന്ത്ര തലത്തിലെ അടുത്ത നീക്കങ്ങൾ.













