വാഷിംഗ്ടൺ: ഇറാനുമായി പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങൾ ഉൾപ്പെടുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ലെബനനിൽ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേൽ തുടരുന്ന സൈനിക നീക്കങ്ങൾ ഒരു ‘പ്രത്യേക സംഘർഷം’ മാത്രമാണെന്നും വെടിനിർത്തൽ ഉടമ്പടിയുടെ പരിധിയിൽ ഇവ വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ പിബിഎസ് ന്യൂസ് അവറിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആയതിനാലാണ് അവ കരാറിൽ ഉൾപ്പെടുത്താത്തതെന്നും ആ വിഷയം പിന്നീട് പരിഹരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ബോംബാക്രമണങ്ങൾ താൽക്കാലികമായി നിർത്താൻ ഇസ്രായേൽ സമ്മതിച്ചതായി കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായി ലെബനനിൽ ആക്രമണം തുടരാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ ട്രംപ് അംഗീകരിക്കുന്നതായാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന സൂചിപ്പിക്കുന്നത്.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നിലവിലെ വെടിനിർത്തൽ കരാർ. എന്നാൽ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നത് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എല്ലാം നിയന്ത്രണവിധേയമാണെന്നും ഹിസ്ബുള്ളയുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്നും ട്രംപ് അഭിമുഖത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ ലബനനിലെ സ്ഥിതിഗതികൾ കൂടി പരിഗണിച്ച് കൂടുതൽ നയതന്ത്ര നീക്കങ്ങൾ ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.













