ലണ്ടൻ/വാഷിംഗ്ടൺ: നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷ എന്ന സൈനിക സഖ്യത്തിൽ നിന്നും അമേരിക്ക പുറത്തുപോകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് പത്രമായ ‘ദി ടെലിഗ്രാഫിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നാറ്റോ സഖ്യത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയത്. ഇറാനുമായുള്ള യുദ്ധത്തിൽ നാറ്റോ രാജ്യങ്ങൾ മതിയായ സൈനിക പിന്തുണ നൽകുന്നില്ലെന്നതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്.
“നാറ്റോ വെറുമൊരു പേപ്പർ ടൈഗർ മാത്രമാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അത് നന്നായി അറിയാം,” ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനികരെ അയക്കാൻ നാറ്റോ രാജ്യങ്ങൾ വിമുഖത കാണിക്കുന്നത് സഖ്യത്തിന്റെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ-അമേരിക്ക യുദ്ധത്തിന് ശേഷം നാറ്റോ അംഗത്വത്തിന്റെ കാര്യത്തിൽ പുനർചിന്തനമുണ്ടാകുമോ എന്ന ചോദ്യത്തിന്, “അത് പുനർചിന്തനത്തിനും അപ്പുറമാണ്” എന്നായിരുന്നു ട്രംപിന്റെ മറുപടി.
അമേരിക്കയുടെ അതൃപ്തി വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയും ശരിവെച്ചു. “നാറ്റോയുടെയും മറ്റ് സഖ്യകക്ഷികളുടെയും നിലപാടിൽ പ്രസിഡന്റ് അങ്ങേയറ്റം നിരാശനാണ്. അമേരിക്ക ഇത് ഓർത്തുതന്നെ വെക്കും,” അവർ സിഎൻഎന്നിനോട് പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ എണ്ണ നീക്കം തടസ്സപ്പെട്ടത് ആഗോള വിപണിയെ ബാധിച്ചിട്ടും സഖ്യകക്ഷികൾ നിസ്സംഗത തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് വൈറ്റ് ഹൗസ്. അമേരിക്കയുടെ ഈ പിന്മാറ്റ നീക്കം അന്താരാഷ്ട്ര സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.












