ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ (Hell-holes) എന്ന് വിശേഷിപ്പിക്കുന്ന പോഡ്‌കാസ്റ്റ് വീഡിയോ പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് അത്യന്തം അനുചിതവും മോശമായ അഭിരുചിയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് വാർത്താ സമ്മേളനത്തിൽ ഇന്ത്യയുടെ ഔദ്യോഗിക നിലപാട് അറിയിച്ചത്.ട്രംപ് പങ്കുവെച്ച പരാമർശങ്ങൾ തികച്ചും അസ്ഥാനത്തുള്ളതാണെന്നും അവ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതല്ല ഇത്തരം പ്രസ്താവനകൾ. ഇന്ത്യ-അമേരിക്ക ബന്ധം പരസ്പര ബഹുമാനത്തിലും സഹകരണത്തിലുമാണ് മുന്നോട്ടുപോകുന്നതെന്നും ആ യാഥാർത്ഥ്യം ഉൾക്കൊള്ളാത്തതാണ് ഈ പരാമർശങ്ങളെന്നും ഇന്ത്യ വ്യക്തമാക്കി.അമേരിക്കയിലെ പൗരത്വ നിയമങ്ങളെക്കുറിച്ച് മൈക്കൽ സേവേജ് നടത്തിയ വർണ്ണവിവേചനപരമായ പരാമർശങ്ങളാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ പങ്കുവെച്ചത്. കുടിയേറ്റക്കാരെ അധിക്ഷേപിക്കുന്ന ഈ വീഡിയോ വലിയ നയതന്ത്ര വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ ട്രംപ് പിന്നീട് വിശദീകരണവുമായി എത്തിയെങ്കിലും, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ഇത്തരത്തിൽ മോശമായി ചിത്രീകരിച്ചതിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
ട്രംപിന്റെ ‘നരകക്കുഴി’ പരാമർശം: അത്യന്തം അനുചിതമെന്ന് ഇന്ത്യ; കടുത്ത ഭാഷയിൽ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം
April 23, 2026 10:48 pm













