നടൻ ടിനി ടോം തന്നെ മതതീവ്രവാദിയായി ചിത്രീകരിക്കാൻ നിരന്തരമായി ശ്രമിച്ചുവെന്ന പരാതിയിൽ നടി അൻസിബ ഹസ്സൻ കൊച്ചി കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകി. തനിക്കെതിരെ വന്ന അപകീർത്തികരമായ സന്ദേശങ്ങൾ ടിനി ടോം അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് പങ്കുവെച്ചതെന്നും, ഇതിനാവശ്യമായ വ്യക്തമായ തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും അൻസിബ മാധ്യമങ്ങളോട് വ്യക്തമാക്കി.
ടിനി ടോമിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെങ്കിൽ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും കോടതിയെ സമീപിക്കുമെന്നും അൻസിബ അറിയിച്ചു. ടിനി ടോം രാഷ്ട്രീയമായി വലിയ സ്വാധീനമുള്ള വ്യക്തിയാണെങ്കിലും, വിഷയത്തിൽ സർക്കാർ ശരിയായ രീതിയിൽ ഇടപെടുമെന്നും തനിക്ക് നീതി ലഭിക്കുമെന്നും പൂർണ്ണ വിശ്വാസമുണ്ടെന്ന് നടി കൂട്ടിച്ചേർത്തു.
അതേസമയം, അമ്മ സംഘടനയുടെ ഭരണസമിതിക്ക് മുന്നിൽ ചെന്ന് മൊഴി നൽകാൻ താൻ ഒട്ടും തയ്യാറല്ലെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. വേട്ടക്കാർക്ക് മുന്നിൽ തന്നെ ചെന്ന് വീണ്ടും പരാതി ബോധിപ്പിക്കാൻ ആവശ്യപ്പെടുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് അൻസിബ ഇതിനോട് പ്രതികരിച്ചത്.













