തിരുവനന്തപുരം : പാറശാലയിൽ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് റൂറൽ എസ് പി അറിയിച്ചു. ഡി വൈ എസ് പി ജോൺസനാണ് അന്വേഷണ ചുമതല.
സുഹൃത്ത് കഴിക്കുന്ന കഷായം ഷാരോൺ രുചിച്ചുനോക്കിയിട്ടുണ്ടെന്നും എന്നാൽ ഇതാണ് മരണ കാരണമെന്ന് സ്ഥിരീകരിക്കാനാകില്ലെന്നും എസ് പി പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തത വരും. വിശദ അന്വേഷണത്തിലൂടെ സത്യം വെളിപ്പെടുമെന്നും എസ് പി പറഞ്ഞു.
എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്നും കേസിന്റെ ഭാഗമായി മെഡിക്കൽ ബോർഡും രൂപീകരിക്കുമെന്ന് റൂറൽ എസ് പി ഡി ശിൽപ്പ അറിയിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു.
പുറത്ത് വരുന്ന ദൃശ്യങ്ങളിലും രക്ത പരിശോധന ഫലത്തിലും വരെ ദുരൂഹതയുണ്ട്. ചലഞ്ച് എന്ന പേരിൽ ഇരുവരും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയുടെ വീട്ടിലിൽ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോൺ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചെന്ന് വാട്സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം പെൺകുട്ടി നിഷേധിച്ചു.
കാമുകിയുമായി ഷാരോൺ രാജ് നടത്തിയ വാട്സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്ത് വന്നു. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോൺ പുറയുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്.
മുൻപ് ഇരുവരും ഒരു ജ്യൂസ് ചലഞ്ച് ഗെയിമും നടത്തിയതായും കണ്ടെത്തി. കടയിൽ നിന്ന് വാങ്ങിയ ബോട്ടിൽ മാങ്ങാ ജ്യൂസ് കുടിക്കുന്ന ഗെയിമാണ് ഇരുവരും നടത്തിയത്. ഇതിനായി രണ്ട് കുപ്പി ജ്യൂസ് വാങ്ങി കുടിച്ചു. മരണത്തിലേക്ക് നയിച്ച സംഭവം നടന്നതിന് രണ്ടാഴ്ച മുമ്പാണ് ജ്യൂസ് ഗെയിം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. പെൺകുട്ടിയും ഷാരോണുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അന്നും ഷാരോൺ രാജിന് ഛർദ്ദിൽ ഉണ്ടായതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി.