കൊച്ചി: വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവു ശിക്ഷ.
എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിലയിരുത്തി.
വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 2019 ജുലൈയിലാണ് കേസിനാസ്പദമായ സംഭവം. ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരില്‍ മോന്‍സന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.
2018 മുതല്‍ പെണ്‍കുട്ടിയെ പ്രതി തുടര്‍ച്ചയായി പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലേയും പോക്സോ നിയമത്തിലേയും വകുപ്പുകളിലാണ് മോൻസന് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്സോ കേസിലെ അഞ്ചാംവകുപ്പ് പ്രകാരവും ഐ പി സി 370, 376 വകുപ്പുകളിലും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഓരോ വകുപ്പുകളിലും പിഴയും ഈടാക്കിയിട്ടുണ്ട്. പോക്സോ ആക്‌ട് അഞ്ച് പ്രകാരം അഞ്ച് ലക്ഷം രൂപ പിഴ കോടതി വിധിച്ചു. ഈ തുക കെട്ടിവെക്കാൻ കഴിഞ്ഞില്ലെങ്കില്‍ ആറ് മാസം കൂടി ജയിലില്‍ കഴിയേണ്ടി വരും. ഇത്തരത്തില്‍ എല്ലാ വകുപ്പുകളിലും തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ തുടര്‍ന്ന് പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മോൻസന്റെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസില്‍ മോൻസനെതിരായ പത്ത് കുറ്റങ്ങളിലാണ് ശനിയാഴ്ച കോടതി ശിക്ഷ വിധിച്ചത്. പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോൻസനെതിരേ പോക്സോ പരാതിയുമായി ജീവനക്കാരിയും എത്തിയത്. മോൻസനെ ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. മോൻസൻ മാവുങ്കലിനെതിരേ മറ്റൊരു ബലാത്സംഗകേസും നിലവിലുണ്ട്. മോൻസനെതിരേയുള്ള പതിനാറു കേസുകളില്‍ ആദ്യത്തെ വിധിയാണ് ഇത്. ക്രെംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആര്‍.റസ്റ്റത്തിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് ദ്രുതഗതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി മോൻസനെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.