ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേയുള്ള ലൈംഗീകാരോപണ കേസിൻ്റെ വിചാരണ നടക്കുന്ന മാൻഹട്ടൻ കോടതി പരിസരത്ത് ഒരാൾ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
.
ഫ്ലോറിഡ സ്വദേശിയായ മാക്സ് അസെറെല്ലോ എന്ന 37 കാരനാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഡൊണാൾഡ് ട്രംപിൻ്റെ ചരിത്രപരമായ ഹഷ്-മണി ക്രിമിനൽ കേസിൽ കോടതിയിൽ വിചാരണക്കുള്ള ജൂറി തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് കോടതി വളപ്പിൽ യുവാവ് ആത്മഹത്യ ശ്രമം നടത്തിയത്.
10 വർഷം മുമ്പ് നടന്ന ലൈംഗിക ബന്ധത്തെക്കുറിച്ച് പുറത്തറിയിക്കാതിരിക്കാൻ , 2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് രതിചിത്ര താരം സ്റ്റോമി ഡാനിയൽസിന് തന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ വഴി 130,000 ഡോളർ നൽകിയെന്നും ഇത് മറച്ചു വയ്ക്കാൻ തൻ്റെ ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ എന്നുമുള്ള ട്രംപിനെതിരേയുള്ള ആരോപണമാണ് കോടതി പരിഗണിക്കുന്നത്.
കടലാസ് കെട്ടുകളുമായി കോടതി പരിസരത്ത് എത്തുകയും കൈയിൽ സൂക്ഷിച്ച ദ്രാവകം ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തു കയുമായിരുന്നു.
കോടതി ജീവനക്കാരും പൊലീസും ഇയാളെ രക്ഷിക്കാൻ ഓടിയെത്തി, ഫയർ എക്സിറ്റിൻഗുഷർ ഉപയോഗിച്ച് തീയണച്ചു. ഉടൻ തന്നെ കോണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാക്കി. ഇയാളുടെ നില ഗുരുതരമാണ്. ഇൻവെസ്റ്റിഗേറ്റിവ് റിസേർച്ചർ എന്നാണ് ഇയാൾ ഇയാളെ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രംപും ബൈഡനും ഒത്തുകളിച്ച് ഫാസിസത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയാണെന്ന വിചിത്രമായ ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്.
മാൻഹട്ടൻ കോടതി പരിസരത്ത്, ട്രംപ് കേസ് വിചാരണ നടക്കുന്ന അന്നു മുതൽ പ്രതിഷേധക്കാരുടെ വലിയ കൂട്ടം തന്നെ ഉണ്ട്