ലോകത്ത് ജനിക്കുന്ന നൂറ് കുട്ടികളില്‍ ഒരാള്‍ ഓട്ടിസം ബാധിതനാണെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു(ഡബ്ല്യുഎച്ച്ഒ). ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കുന്ന പിന്തുണയിലും പരിപാലനത്തിനും സമൂഹത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. എങ്കിലും ജോലി പോലുള്ള കാര്യങ്ങളില്‍ അവര്‍ വലിയ തോതിലുള്ള വിവേചനമാണ് ഇപ്പോഴും നേരിടുന്നത്. ഓട്ടിസം ബാധിതര്‍ക്ക് ജോലി നല്കാന്‍ മിക്ക കമ്പനികളും മടി കാണിക്കുന്നുണ്ട്.
ഇപ്പോഴിതാ ഓട്ടിസം ബാധിച്ച 24 കാരനായ തന്റെ മകന് വേണ്ടി കാര്‍ വാഷ് ബിസിനസ് ആരംഭിച്ച പിതാവിനെയും കുടുംബത്തെയും അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മകന് ജോലി നല്‍കുന്നതിന് വേണ്ടിയാണ് ജോണ്‍ ഡിഎറി കാര്‍വാഷ് ബിസിനസ് തുടങ്ങിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം മകന് മാത്രമല്ല, ഓട്ടിസം ബാധിതരായ 80ൽപരം പേര്‍ക്കു കൂടിയാണ് ഈ സ്ഥാപനം ജോലി നല്‍കുന്നത്.
യുഎസ് സ്വദേശിയായ 24 കാരനായ ആന്‍ഡ്രൂ ഡിഎറിക്ക് വേണ്ടിയാണ് അച്ഛന്‍ ഈ സംരംഭം തുടങ്ങിയത്. ജോലി ചെയ്യാൻ മടിയൊന്നുമില്ലാത്ത ആന്‍ഡ്രൂവിന് വേണ്ടി അദ്ദേഹത്തിന്റെ അച്ഛനും മൂത്ത സഹോദരനും ചേര്‍ന്നാണ് റൈസിംഗ് ടൈഡ് കാര്‍ വാഷ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്. ആന്‍ഡ്രൂവിന്റെ കുടുംബത്തിന്റെ കരുതല്‍ അദ്ദേഹത്തിന് മാത്രമല്ല, സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന 80-ല്‍ പരം ആളുകള്‍ക്കാണ് അവസരമൊരുക്കിയിരിക്കുന്നത്.
തുടക്കത്തില്‍ വളരെ കുറച്ച് ആളുകളെ വെച്ചാണ് ഈ സംരംഭം പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ സ്ഥാപനത്തിന് പാര്‍ക്ക് ലാന്‍ഡിലും ഫ്‌ളോറിഡയിലും രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടിസം ബാധിതരായ 82 പേരാണ് ഈ രണ്ട് സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നത്. സ്ഥാപനത്തിലെ ആകെയുള്ള ജീവനക്കാരില്‍ 90 ശതമാനം പേരും ഓട്ടിസം ബാധിതരാണെന്ന പ്രത്യേകതയുമുണ്ട്. ഗുഡ്‌നെസ് മൂവ്‌മെന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ്ഇവരുടെ കഥ പങ്കുവെച്ചിരിക്കുന്നത്.
റൈസിംഗ് ടൈഡ് കാര്‍ വാഷിന്റെ സ്ഥാപകനും സിഇഒയുമാണ് ആന്‍ഡ്രൂവിന്റെ അച്ഛന്‍ ജോണ്‍. ഓട്ടിസം ബാധിതരായ ആളുകള്‍ക്കൊപ്പം ജോലി ചെയ്യുന്നതിന്റെ നേട്ടങ്ങള്‍ അദ്ദേഹം വിവരിച്ചു. അവര്‍ തങ്ങളുടെ ജോലികള്‍ വളരെയധികം ശ്രദ്ധ ചെലുത്താറുണ്ടെന്നും കൃത്യതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ വളരെ മികച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. ഇവരെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചതോടെ നിരവധിപേരാണ് ജോണിനെയും കുടുംബത്തെയും പ്രകീര്‍ത്തിച്ച് കമന്റ് ചെയ്യുന്നത്. ഇത് വളരെ ഹൃദയകാരിയായ കാര്യമാണെന്ന് ഒരാള്‍ കമന്റ് ചെയ്തു. തന്റെ മകനും ഓട്ടിസമുണ്ടെന്നും അവനും കാറുകള്‍ കഴുകാന്‍ വളരെ ഇഷ്ടമാണെന്നും മറ്റൊരാൾ പറഞ്ഞു.