ന്യൂജേഴ്സി: സമാനതകളില്ലാത്ത സ്‌നേഹത്തിന്റെയും വ്യക്തിത്വത്തിന്റെയും ഉടമയായിരുന്നു കാലം ചെയ്ത മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെന്ന് മലങ്കര സഭയുടെ മുന്‍ മാനേജിങ്ങ് കമ്മിറ്റി അംഗവും കേരള ടൈംസ് മാനേജിങ് ഡയറക്ടറുമായ പോള്‍ കറുകപ്പള്ളില്‍. സഭ മാനേജിങ്ങ് കമ്മിറ്റിയില്‍ 10 വര്‍ഷക്കാലം അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കാണുന്നുവെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.
ഏറെ ലാളിത്യമുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. അദ്ദേഹവുമായി അടുത്ത് ഇടപെഴകിയ ഒരു വ്യക്തി എന്ന നിലയില്‍ ആ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിയാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ട്. ഏറെ സാധരണ കുടുംബത്തില്‍ പിറന്ന് വൈദികനായ അദ്ദേഹം നന്നേ ചെറുപ്പത്തില്‍, 37 മത്തെ വയസില്‍ മെത്രാപ്പോലീത്തയായി. ചെറുപ്പം മുതല്‍ ജീവിതത്തില്‍ കാത്തു സൂക്ഷിച്ച എളിമയും സൗഹൃദവും മെത്രാപ്പോലീത്തയായിരുന്നപ്പോഴും കത്തോലിക്ക ബാവ ആയി തുടരുമ്പോഴും അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. മുന്നില്‍ വരുന്ന ആരുമായും ദീര്‍ഘനേരം സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്ന കത്തോലിക്ക ബാവ രോഗികളോടും ആകുലരോടും ഏറെ അനുകമ്പ കാട്ടിയിരുന്ന നല്ല മനസിന് ഉടമയായിരുന്നു. – പോള്‍ കറുകപ്പള്ളില്‍ അനുസ്മരിച്ചു.
കത്തോലിക്ക ബാവയുടെ ദേഹവിയോഗം മലങ്കര സഭയ്ക്ക് മാത്രമല്ല തന്റെ വ്യക്തിപരാമായ ഒരു നഷ്ട്ടം കൂടിയാണ്. നിയുക്ത കത്തോലിക്ക ബാവയായിരുന്നപ്പോള്‍ മുതല്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി അടുത്ത വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹം അമേരിക്കയില്‍ വന്നപ്പോഴെല്ലാം അദ്ദേഹത്തെ അനുഗമിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ സന്ദര്‍ശനം നടത്തിയപ്പോഴെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഭവനമാണ് തന്റേതെന്നും പോള്‍ കറുകപ്പള്ളില്‍ അനുസ്മരിച്ചു.
നാട്ടില്‍ പോകുമ്പോഴെല്ലാം താനും കുടുംബവും കോട്ടയത്തെ ദേവലോകത്തുള്ള കത്തോലിക്കാ ബാവായുടെ അരമനയില്‍ അദ്ദേഹത്തെ സന്ദേര്‍ശിച്ച് അനുഗ്രഹം തേടാറുണ്ടായിരുന്നു. കോവിഡ് മഹാമാരി ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് 2020 മാര്‍ച്ചില്‍ ദേവലോകത്ത് വച്ചാണ് അദ്ദേഹത്തെ ഏറ്റവും അവസാനം കാണുന്നത്. അന്നും ഏറെ ഊര്‍ജ്ജലസ്വനായി കണ്ടിരുന്ന അദ്ദേഹം തന്നോടും കൂടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളോടും ഏറെ നേരം സംസാരിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായിരുന്നു പരുമല കാന്‍സര്‍ സെന്റര്‍ . നൂറു കൂടി രൂപയുടെ ചിലവില്‍ നിര്‍മ്മിച്ച കാന്‍സര്‍ സെന്റര്‍ ആരംഭിച്ചത് പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുവാന്‍ വേണ്ടിയാണ്. വൈദികനായിരുന്നപ്പോള്‍ പോളച്ചന്‍ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. തന്റെ പേരിനോട് സാമ്യമുള്ളതിനാലാകാം കാണുമ്പോഴെല്ലാം പേരെടുത്തു വിളിക്കാന്‍ അദ്ദേഹത്തിന് ഏറെ താല്പര്യമായിരുന്നു.- പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു.
10 വര്‍ഷക്കാലം സഭ മാനേജിങ്ങ് കമ്മിറ്റി അംഗമായിരുന്നപ്പോള്‍ അദ്ദേഹവുമൊത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു അനുഭവം തന്നെയായിരുന്നു. മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ വേര്‍പാടില്‍ ദുഃഖം പങ്കു വയ്ക്കുന്നതിനോടൊപ്പം ബാവാ തിരുമേനിയുടെ ഓര്‍മ്മകള്‍ സഭയിലും ലോക കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ എന്നും നിലനില്‍ക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും പോള്‍ കറുകപ്പള്ളില്‍ അറിയിച്ചു.

